സുഹൃത്തിന്റെ വിവാഹ തലേന്ന് അടിപൊളിയാക്കാൻ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു; അതിരാവിലെ കൂട്ടുകാർ കണ്ടത് വെള്ളമില്ലാത്ത സ്വിമിങ് പൂളിൽ പരിക്കേറ്റ് കിടക്കുന്ന വിഷ്ണുവിനെ; കോതമംഗലത്തെ അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിലെ മരണം കൊലപാതകമോ?

കോതമംഗലം:സ്വകാര്യ വ്യക്തി വാടകയ്‌ക്കെടുത്ത് നടത്തിവരുന്ന കോതമംഗലം അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിലെ വെള്ളമില്ലാത്ത സ്വിമ്മിങ്പൂളിൽ അവശനിലിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കോഴിപ്പിള്ളി പിടവൂർ അറയ്ക്കൽ ശശിയുടെ മകൻ വിഷ്ണു(29)വാണ് മരിച്ചത്. പുരികത്തിന് മുകളിൽ കഷ്ടി രണ്ട് സെന്റീമിറ്ററോളം നീളത്തിലുള്ള മുറിവ് മാത്രമാണ് മൃതദ്ദേഹത്തിൽ പ്രത്യക്ഷത്തിൽ കാണുന്നുന്ന പരിക്ക്. തട്ടേക്കാട് സ്വദേശിയായ സുഹൃത്തിന്റെ ഇന്ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ഇവിടെ മുറിയെടുത്തവരുടെ കൂട്ടത്തിൽ മരണമടഞ്ഞ വിഷ്ണുവും ഉൾപ്പെട്ടിരുന്നു. വർക്ക്‌ഷോപ്പ് ജീവനക്കാരനാണ്. വിഷ്ണു തങ്ങൾക്കൊപ്പം ഒപ്പം മദ്യപിരുന്നെന്നും പിന്നീട് പുലർച്ചെ 1.30 തോടെ സ്വിമ്മിങ്പൂളിൽ അവശനിലയിൽ കണ്ടെത്തിയെന്നും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും തുടർന്ന് മരണപ്പെട്ടു എന്നുമാണ് കൂടെയുണ്ടായിരുന്നവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്. തൊടുപുഴയിൽ നടക്കുന്ന വിവാഹത്തിന്റെ സൽക്കാരം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരുന്നത്.വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുമെത്തിയവർക്കായി ഇവിടെ ഉണ്ടായിരുന്ന എട്ടുമുറികളും വരന്റെ വീട്ടുകാർ വാടകയ്‌ക്കെടുത്തിരുന്നു. ഗസ്റ്റ് ഹൗസിൽ നിന്നും നാല് കിലോമീറ്ററോളം അകലെയാണ് വീഷ്ണുവിന്റെ വീട്. സുഹൃത്തുക്കളുമൊപ്പം കൂടുന്നതിനാണ് ഇന്നലെ വിഷ്ണു വീട്ടിൽ പോകാതെ രാത്രി ഇവിടെ തങ്ങിയതെന്നാണ് സൂചന. പുലർച്ചെ മുകൾ നിലയിലെ മുറിയിൽ നിന്നും പുറത്തിറങ്ങിയവരിൽ ഒരാളാണ് വിഷ്ണു സ്വിമ്മിങ് പൂളിൽ കിടക്കുന്നത് ആദ്യം കണ്ടെതെന്നാണ് പുറത്തായ വിവരം. മദ്യലഹരിയിൽ വെള്ളമില്ലന്നോർക്കാതെ വിഷ്ണു സ്വമ്മിങ് പൂളിലേക്ക് ചാടിയിരിക്കാമെന്നാണ് സംഭവമറിഞ്ഞവരിൽ ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്. ഇങ്ങിനെയാണ് സംഭവിച്ചതെങ്കിൽ ദേഹത്ത് ഗുരുതരമായി പരിക്കേൽക്കുമായിരുന്നെന്നും വിഷ്ണുവിന്റെ ദേഹത്ത് പരിക്കുകളില്ലാത്ത സാഹചര്യത്തിൽ മരണകാരണം ഇതാവില്ലന്നുമാണ് മറ്റൊരുവിഭാഗത്തിന്റെ വാദം. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന യുവാക്കളിൽ നിന്നും ഗസ്റ്റ് ഹൗസ് ജീവനക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മുറികളിൽ പ്രാഥമിക പരിശോധനയും നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവു എന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും കോതമംഗലം സി ഐ അഗസ്റ്റിൻ മാത്യു അറിയിച്ചു.

Top