കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത വന്നിരിക്കുന്നു. ജീവനുള്ള കുഞ്ഞിനെ മരിച്ചു എന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ മൃതദേഹം പോലെ ബന്ധുക്കൾക്ക് കൊടുത്തു. മാതാപിതാക്കളും ബന്ധുക്കളും കുഞ്ഞിന്റെ മൃതദേഹം കൊണ്ട് വരും വഴി കുഞ്ഞു ശരീരം അനങ്ങുന്നു. ശ്വാസതടസ്സത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന നവജാത ശിശുവിനെ മരിച്ചെന്നു പറഞ്ഞു മടക്കിയയച്ചതായാണ് പരാതി.
തോപ്രാംകുടിയിലെ വീട്ടിലേക്കു കൊണ്ടുപോകും വഴി അടിമാലിയിലെത്തിയപ്പോൾ കുഞ്ഞിനു ജീവൻ ഉണ്ടെന്ന് കൂടെയുള്ളവർ കണ്ടെത്തി. ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ 17ന് ആണു തോപ്രാംകുടി സ്വദേശിനി പ്രസവിച്ചത്. ശ്വാസ തടസ്സം ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നു കുഞ്ഞിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു 18നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കേണ്ട ആശുപത്രിയിലാണ് ഈ നെറികേട് നടന്നത്.സംഭവം പുറത്ത് അറിഞ്ഞതോടെ മെഡിക്കൽ കോളേജുകാർ മലക്കം മറിഞ്ഞു. കുഞ്ഞിനേ വീട്ടുകാരാണ് കൊണ്ടുപോയത് എന്നും മരിച്ചു എന്ന് ഞങ്ങൾ പറഞ്ഞില്ലെന്നും വിശദീകരണം വന്നു.