സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് ഇനിമുതൽ സിംഗിൾ ഡ്യൂട്ടി മാത്രം. നേരത്തെ ഉണ്ടായിരുന്ന 12 മണിക്കൂർ ഡ്യൂട്ടി നിർത്തലാക്കിയാണ് സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിന് തുടക്കമിട്ടത്.
നേരത്തെ സമഗ്രമാറ്റത്തിന് സർക്കാർ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.തലപ്പത്ത് ഇനി കൃത്യമായി വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയ പശ്ചാത്തലത്തിൽ എത്തുന്നവരെ ഒഴിവാക്കുമെന്നുമായിരുന്നു നിർദ്ദേശം.സമഗ്ര പരിഷ്‌കാരങ്ങളുടെ ആദ്യനീക്കമെന്ന നിലയിലാണ് സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിന് തുടക്കമിട്ടത്.
പുതിയ വ്യവസ്ഥ പ്രകാരം ഡ്രൈവർമാർക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂർ എന്നത് 8 മണിക്കൂറും പരമാവധി 10 മണിക്കൂറുമാകും. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതി.എന്നാൽ ഗതാഗതകുരുക്കിൽപ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം വച്ച് ഈ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.
ഓർഡിനറി ബസുകളുടെ 8 മണിക്കൂർ മാത്രം പര്യാപ്തമായ സർവീസുകൾക്ക് പഴയ സമ്ബ്രദായം തുടരാം. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ഡബിൾ ഡ്യൂട്ടിയെന്ന നിർദ്ദേശവും പരിഷ്‌കാരങ്ങളിലുണ്ട്.
8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന തൊഴിൽ മാനദണ്ഡം നിലനിൽക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ നിലപാട്.


