ലിഗ മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി ലഭിച്ചു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായി മീന്‍ പിടിക്കാനെത്തിയ മൂന്നു യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. ഐറിഷ് യുവതി ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. മൊഴി നല്‍കിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ മൊഴി മാറ്റി. മൃതദേഹം നേരത്തെ ചിലര്‍ കണ്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ്. മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണ് പ്രധാന കാരണം.

Top