12കാരിയായ അനാമിക വിങ്ങിപൊട്ടി; മൂന്നര വയസുകാരനായ അനുനന്ദ ഒന്നും അറിയാതെ അച്ഛന്റെ നിശ്ചല മുഖത്തേക്ക് നിസംഗ്ഗം നോക്കി; അനുപ്രിയയും പൊട്ടിക്കരയുക ആയിരുന്നു; അപ്പുറത്ത് നാലാം ക്ലാസുകാരൻ അഭിനവ് ഇപ്പോഴും അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിന് കാതോർക്കുന്നു…

കണ്ണൂർ: സിപിഎം. നേതാവ് കണ്ണീപ്പൊയിൽ ബാബുവിന് മൂന്ന് മക്കളാണ്. മൂത്തമകൾ അനാമികയ്ക്ക് പന്ത്രണ്ടുവയസ്സാണ്. ഇളയമകൻ അനുനന്ദുവിന് മൂന്നരയും. അനുനന്ദുവിന് ഒരുചേച്ചികൂടിയുണ്ട് അനുപ്രിയ. ഇവർക്ക് ഇനി അച്ഛനില്ല. കണ്ണൂരിന്റെ രാഷ്ട്രീയ വൈരാഗ്യം ഇവരെ ജീവിതത്തിൽ തനിച്ചാക്കുകയാണ്. ബാബുവിനെ കൊന്നതിന് പകരം വീട്ടാൻ വരമ്പത്തെ പണിക്ക് പാടത്തെ കൂലി. ഷമേജ് ആർ എസ് എസുകാരനായിരുന്നു.

എന്നാൽ കഴിഞ്ഞ കുറേ വർഷമായി ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ജീവതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ ഷമേജിനെ തേടിയും രാഷ്ട്രീയ ഗുണ്ടകളെത്തി. പകരത്തിന് പകരം ചോദിക്കാൻ. അവിടെ അനാഥമാകുന്നത് എട്ടുപൊട്ടും തിരിയാത്ത നാലു വയസ്സുകാരനും. അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിനായി ഇനിയും അഭിനവ് കതോർത്തിരിക്കും. രാഷ്ട്രീയ ഗുണ്ടകൾ തന്റെ അച്ഛനെ വെട്ടിക്കൊന്നത് ഉൾക്കൊള്ളാനുള്ള പ്രായം ഈ കുട്ടിക്ക് ഇനിയും ആയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണീപ്പൊയിൽ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരിൽ നിറഞ്ഞ കാഴ്ചകളായിരുന്നു അവിടെ നിറഞ്ഞത്. പണിതീരാത്ത വീടിനരികിൽ നിറയെ ആളുകൾ. ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അനിയത്തിയെ ചേർത്തുപിടിച്ചുനിന്നു അനാമിക. ആരും ഉറക്കെ നിലവിളിച്ചില്ല. അച്ഛന്റെ നരവീണ താടിയിൽ തടവി ഒന്ന് ഉമ്മവെയ്ക്കാൻ പോലുമാകാതെ അവർ സ്തബ്ദരായിരുന്നു.

ആരുമില്ലാത്ത അവസ്ഥ തങ്ങളെ തേടി വന്നുവെന്ന് അവർ തിരിച്ചറിയുന്നു. അധികം അകലെ അല്ലാതെയാണ് ഷമേജിന്റെ വീട്. കൊല്ലപ്പെട്ട ബിജെപി. പ്രവർത്തകൻ ഷമേജിന് ഒരു മകനേയുള്ളൂ. നാലാംക്ലാസുകാരൻ അഭിനവ്. അച്ഛൻവരുന്നതുകാത്ത് രാത്രി അവനെന്നും ഉറങ്ങാതിരിക്കാറുണ്ട്. ഓട്ടോറിക്ഷയുടെ ശബ്ദം കേൾക്കുമ്പോൾ അച്ഛൻ വന്നെന്ന് അമ്മയോട് വിളിച്ചുപറയും. ഈ മകനാണ് അച്ഛനെ നഷ്ടമാകുന്നത്.

 തിങ്കളാഴ്ച വീട്ടിലേക്ക് വരുംവഴിയാണ് ഷമേജിന് വെട്ടേറ്റത്. അച്ഛനെന്തോ പറ്റിയെന്ന് അവനറിയാമായിരുന്നു. വൈകീട്ട് കെട്ടിപ്പൊതിഞ്ഞ് വീട്ടിൽക്കൊണ്ടുവന്ന അച്ഛന്റെ ശരീരം അവന് കാണാനായില്ല. അമ്മയെ ചേർത്തുപിടിച്ച് അവൻ കരഞ്ഞു. അച്ഛനെ ഇങ്ങനെ കാണേണ്ടെന്ന് വിളിച്ചുപറഞ്ഞു. ഇതിന് മുന്നിൽ ഏവരും പതറിപോയി.
അപ്പോഴും നേതാക്കൾ പതറാതെ അവിടെയുണ്ട്. പകരം വീട്ടാനുള്ള കണക്കെടുപ്പാണ് നടക്കുന്നത്. രണ്ട് കൊലപാതകങ്ങൾ കണ്ണൂരിനെ തൽകാലം ശാന്തമാക്കും. പക്ഷേ നുരഞ്ഞ് പതയുന്ന പക അവിടെയുണ്ട്. അതിനിയും കുട്ടികളെ അനാഥരാക്കും. ഭാര്യമാരെ വിധവകളും. ഇവരുടെ കണ്ണീരിനും കണ്ണൂരിലെ കൊലപാതകളിയെ നിയന്ത്രിക്കാനാകുന്നില്ല. എല്ലാം കണ്ട് ഉൾച്ചരിയുമായി പുതിയ തീരുമാനങ്ങൾ ഇനിയും നേതാക്കളെടുക്കും. ഇതിലൂടെ രക്തസാക്ഷികളും ബലിദാനികളും വീണ്ടും സൃഷ്ടിക്കപ്പെടും.

മാഹിയിലെ കൊലയിൽ രണ്ടുവീട്ടിലും പാറിനിന്ന കൊടികളുടെ നിറം വ്യത്യസ്തമായിരുന്നു. എന്നാൽ ഈ വീട്ടുകാരുടെ ദുഃഖം അത് ഒന്നു തന്നെയായിരുന്നു. ഉറ്റവരുടെ കണ്ണുനീരിന് നിറവും സമം. പക്ഷേ ഇതൊന്നും കാണാണ്ടവർ കാണുന്നില്ല. അതുകൊണ്ട് തന്നെ കണ്ണൂർ കലുഷിതമായി തന്നെ തുടരും. സമാധാന ശ്രമങ്ങൾ നേതാക്കൾ തമ്മിലെ കുശലം പറച്ചിലിലും കാപ്പി കുടിയിലും ഇനിയും അവസാനിക്കും.

പണി പൂർത്തിയാകാത്ത വീടിനു സമീപമാണു ബാബുവിനു ചിതയൊരുക്കിയത്. ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ ഇരട്ടപ്പിലാക്കൂലിലെ ബിജെപി ഓഫിസിനു നേരെ അക്രമമുണ്ടായി. ഷമേജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു വിട്ടു നൽകാൻ വൈകിയതിനെ തുടർന്നു ബിജെപി,ആർഎസ്എസ് പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു പ്രതിഷേധിച്ചു. രണ്ടു വിലാപയാത്രകളും ഒരുമിച്ചു കടന്നുപോകുന്നതൊഴിവാക്കാൻ പൊലീസ് ഇടപെട്ടാണു മൃതദേഹം വിട്ടുനൽകൽ വൈകിച്ചതെന്നാണു സൂചന.

പള്ളൂരിൽ കൊലചെയ്യപ്പെട്ട സിപിഎം. ലോക്കൽ കമ്മിറ്റിയംഗം ബാബു കണ്ണിപ്പൊയിലിന് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയാണ് സിപിഎം നൽകിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം സിപിഎം. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായി പള്ളൂരിലെത്തിച്ച മൃതദേഹം അഞ്ചുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കണ്ണൂർ, താഴെചൊവ്വ, എടക്കാട്, മുഴപ്പിലങ്ങാട്, ധർമടം, മീത്തലെപീടിക എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇവിടെയൊക്കെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കാത്തുനിന്നു. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തുമ്പോഴേക്കും തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. വാഹനത്തിൽനിന്ന് ഇറക്കിയ മൃതദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കിടത്തി. മൃതദേഹത്തിൽ വിവിധ പോഷകസംഘടനാ ഭാരവാഹികൾ റീത്ത് സമർപ്പിച്ചു. മുദ്രാവാക്യംവിളി ഒരേ സ്വരത്തിൽ ഉയർന്നു. ഒപ്പം പ്രവർത്തകർ നിരയായെത്തി അന്ത്യോപചാരം അർപ്പിക്കുകയുംചെയ്തു. അരമണിക്കൂർകൊണ്ട് പൊതുദർശനം അവസാനിപ്പിച്ചു.

തുടർന്ന് മൃതദേഹം പള്ളൂരിലേക്ക് കൊണ്ടുപോയി. വപള്ളൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ചശേഷമാണ് വീട്ടിലെത്തിച്ചത്. നാട്ടുകാർക്കും പ്രവർത്തകർക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കിയത് പാർട്ടി ഓഫീസിലായിരുന്നു. വീട്ടിലേക്ക് അധികമാരെയും കടത്തിവിട്ടില്ല. ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.ജയരാജൻ എന്നിവർ ആദ്യവസാനം മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവർക്ക് മുമ്പിലായിരുന്നു ബാബുവിന്റെ മൂന്ന് മക്കളും തങ്ങളുടെ ദുഃഖം കടിച്ചമർത്തി അച്ഛന് വിട നൽകിയത്.

കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ പെരിങ്ങാടിയിലെ ഷമേജിന്റെ മൃതദേഹം പ്രതീക്ഷിച്ചതിലും വൈകിയാണ് വീട്ടിലെത്തിക്കാനായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്?പത്രിയിൽനിന്ന് പരിശോധനയ്ക്കുശേഷം മൃതദേഹം വിട്ടുകിട്ടുമ്പോൾതന്നെ ഉച്ചകഴിഞ്ഞിരുന്നു. ഒരുമണിയോടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മാഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ച് പ്രവർത്തകർ ഇവിടെ കാത്തുനിന്നു. എന്നാൽ വൈകുന്നേരം 5.30-ഓടെയാണ് വിലാപയാത്ര ന്യൂമാഹിയിലെത്തിയത്. അരമണിക്കൂറോളം ടൗണിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപത്തെ വായനശാലയിലും പെരിങ്ങാടിയിലെ വീട്ടിലും പൊതുദർശനത്തിനു വെച്ചശേഷം രാത്രി ഏഴോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും കനത്ത മഴ തുടങ്ങി. സ്ത്രീകളുൾപ്പെടെ നിരവധിപ്പേർ ഷമേജിന്റെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കാനെത്തി. ഇവരുടെ വിലാപം മഴയുടെ ഇരമ്പലിലും ഉയർന്നുനിന്നു. ആർഎസ്എസ്. കേരള പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി, സഹ പ്രാന്ത പ്രചാരക് എസ്.സുദർശൻ, കേരള പ്രാന്ത സമ്പർക്ക പ്രമുഖ് പി.പി.സുരേഷ് ബാബു തുടങ്ങി സംഘപരിവാർ സംഘടനകളുടെ ഒട്ടേറെ നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ബിജെപി. നേതാക്കളായ സി.കെ.പത്മനാഭൻ, പി.സത്യപ്രകാശ്, കെ.കെ.വിനോദ്കുമാർ, കെ.വിജയകുമാർ, വി.പി.ഷാജി, വി.മണിവർണൻ, എംപി.സുമേഷ്, ശ്യാം മോഹൻ തുടങ്ങിയവർ ചേർന്ന് ന്യൂമാഹി ടൗണിൽ മൃതദേഹം ഏറ്റുവാങ്ങി.

Top