മംഗളം ചാനലിനെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍; അശ്ലീല സംഭാഷണത്തിന്റെ ഇലക്ട്രോണിക് തെളിവുകള്‍ ആവശ്യപ്പപെട്ട് അന്വേഷണ സംഘം

കൊച്ചി: അശ്ലീല സംഭാഷണം സംപ്രേക്ഷണം ചെയ്തതിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. പ്രത്യേക അന്വേഷണസംഘം കേസില്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാജരാക്കാന്‍ മംഗളത്തിന് നോട്ടീസ് നല്‍കും. ജുഡീഷ്യല്‍ അന്വേഷണം കൂടി ആരംഭിക്കുന്നതോടെ ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാകും.

ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ടത്. മന്ത്രിയെ ഹണിട്രാപ്പില്‍പെടുത്താന്‍ വനിതാ റിപ്പോര്‍ട്ടര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ് എന്നിവ മംഗളം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരക്കണം. മന്ത്രിയുടെ സംഭാഷണം എഡിറ്റ് ചെയ്താണ് സംപ്രേഷണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എഡിറ്റ് ചെയ്ത കംപ്യൂട്ടറും സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും അന്വേണസംഘം ആവശ്യപ്പെടും. എഡിറ്റ് ചെയാത്ത പൂര്‍ണ്ണ സംഭാഷണവും മംഗളം ഹജരാക്കേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നുറപ്പയതോടെ ഈ കേസില്‍ പ്രതികളായുള്ള മംഗളം പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. പ്രതികള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി പൊലീസ് വ്യക്തമാക്കി. ചാനലിന്റെ ചെയര്‍മാന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത്ത്കുമാര്‍, പ്രതികളായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് മുന്‍കൂര്‍ജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയത്.
മംഗളത്തിനെതിരെ പരാതി നല്‍കിയത് എന്‍വൈസി നേതാവായ മുജീബ് റഹ്മാനാണ്. ഇദ്ദേഹത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി കഴിഞ്ഞു. മറ്റൊരു പരാതിക്കാരി ശ്രീജ തുളസിയുടെ മൊഴി നേരത്തെ എടുത്തിരുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട് മാധ്യമ പ്രവര്‍ത്തകനായ എസ്.വി.പ്രദീപിനെതിരേയും കേസെടുത്തിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം ദുരുദ്ദേശത്തോടെ ഉപയോഗിച്ചതിനാണ് പ്രദീപിനെതിരെ കേസെടുത്തത്.

ഇതേ വിഷയം അന്വേഷിക്കുന്ന റിട്ട. ജില്ലാ ജഡ്ജി പി.എസ്.ആന്റണി ആധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സിലും സര്‍ക്കാറിന്റെ കടുത്ത നിലപാടുകള്‍ തന്നെയാണ് വ്യക്തമാകുന്നത്. മൂന്നുമാസത്തെ കാലാവധിയില്‍ അഞ്ചു കാര്യങ്ങളാണ് കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. സംഭവത്തിന്റെ നിജസ്ഥിതി, ഏതു സാഹചര്യത്തില്‍ ഇത്തരമൊരു സംഭവമുണ്ടായി, ദുരുദ്ദേശപരമായി ആരെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുകയും ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്യുകയും ചെയ്തു, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമ നടപടികള്‍ ശുപാര്‍ശ ചെയ്യുക, ഇതുകൂടാതെ സംഭവുമായി ബന്ധപ്പെട്ട കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങളും അന്വേഷിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top