ഫയല്‍ ഒപ്പീടീക്കാനായി അടുത്ത് ചെന്ന ഉദ്യോഗസ്ഥയെ മന്ത്രി ചുംബിച്ചെന്ന് വെളിപ്പെടുത്തല്‍; ഞെട്ടി ഉലഞ്ഞെങ്കിലും ആരും തുണയാകില്ലെന്ന ബോധ്യത്തില്‍ ഒഴിഞ്ഞുമാറി

തിരുവന്തനന്തപുരം: മന്ത്രിമാര്‍ സ്ത്രീകളോട് വിക്രിയ കാണിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മലയാളിക്ക് പുതുമയല്ലാതായി മാറിയിരിക്കുന്നു. അടിയന്തര പ്രധാന്യമുളള ഒരുഫയലുമായി സെക്രട്ടറിയേറ്റില്‍ എത്തിയ തന്നെ ഫയലില്‍ ഒപ്പിട്ടതിന് ശേഷം മന്ത്രി ചുംമ്പിച്ചെന്ന വെളിപ്പെടുത്തലുമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥ. രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പടുത്തിയരിക്കുന്നത്. മാതൃമലയാളം വെബ് പോര്‍ട്ടലാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട് മെന്റില്‍ അഡീഷണല്‍ ഡയറടറായി വിരമിച്ച സുധകുട്ടിയാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ മന്ത്രി ആരാണെന്നോ ഏതു സര്‍ക്കാരിന്റെ കാലത്താണോ എന്നു വെളിപ്പെടുത്തിയിട്ടില്ല. ഫെസ്സ് ബുക്ക് പോസ്റ്റ് കണ്ടതിന് ശേഷം പത്രത്തിന്റെ പ്രതിനിധി അവരുമായി ബന്ധപ്പെട്ടെങ്കിലും മന്ത്രിയുടെ പേര് വിവരം പുറത്തു വിടാന്‍ അവര്‍ തയ്യാറായില്ല. തന്റെ സര്‍്വവീസ് അനുഭങ്ങള്‍ ഒരു പുസ്തകമായി ഉടന്‍ പുറത്തിറങ്ങുമെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറെക്കാലം മുന്‍പ് അടിയന്തിര സ്വഭാവമുള്ള ഒരു ഫയലുമായിസെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിര്‍ദ്ദോഷഫലിതമെന്ന ഭാവേനെ പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍.ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും.എന്റെ ചെറിയ രണ്ട് പെണ്‍മക്കള്‍ സങ്കടപ്പെടും .എന്റെ ബാഗില്‍ വെറ്റ് വൈപ്സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാന്‍ സാനിറ്റൈസറും ഉണ്ടല്ലോ.അതേലൊന്നെടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു.പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല….

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

ഈയിടെ ആര്‍ക്കിടെക്ട് പത്മശ്രീ ജി.ശങ്കറിന്റെ ഒരു കുറിപ്പ് വായിക്കാനിടയായി.
നമ്മുടെ വീട്ടില്‍ നമുക്ക് മാത്രമായി ‘ഒരിടം’ ഉണ്ടാവണം എന്ന നല്ല ആശയമാണ് ശങ്കര്‍ പങ്കുവച്ചത്.
സത്യമാണ്. അങ്ങനെ എനിക്ക് മാത്രമായി ഒരിടം ഞാന്‍ കണ്ടെത്തിയത് വളരെ വൈകിയാണ്.
കുട്ടിക്കാലത്ത് അങ്ങനെ ഒരു സങ്കുചിത ചിന്തയില്ലല്ലോ.
രാത്രിയുറക്കം പോലും മുതിര്‍ന്നവരുടെ ഓരോരുത്തരുടേയും
ദയാദാക്ഷിണ്യത്തിന്റെ പങ്കു പറ്റിയിട്ടാവും.
ചിലപ്പോള്‍ അമ്മ , ചിലപ്പോള്‍ ചേച്ചിമാര്‍
ചിലപ്പോള്‍ വീട്ടുജോലിക്കാരി ,
അങ്ങനെ എത്രയോ പേരുടെ അരിക് പറ്റിയാലാണ് ഒരിടം ഉണ്ടാകുക.

പിന്നീട് ജീവിത പങ്കാളി വച്ചു നീട്ടുന്ന ഇടത്തിലേക്ക് നമ്മള്‍ പറിച്ചു നടപ്പെടുന്നു .
അവിടെയും സ്വന്തമായി ഒരിടം അതിമോഹം മാത്രം.
മക്കള്‍ ജനിക്കുന്നതോടെ കുടുംബമാണ് ഇടമെന്ന് നമ്മള്‍ സ്വയം പറഞ്ഞു വിശ്വസിപ്പിക്കും.

ഇപ്പോള്‍ തനിയെ.
കാലം പുറം കാല്‍ കൊണ്ട് അലസമായൊന്ന്
തട്ടിയപ്പോള്‍ ദാണ്ടെ കിടക്കുന്നു ജീവിതം !

ജീവിതം ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങുമ്പോള്‍ ഫ്ളാറ്റ് ജീവിതം തരുന്ന സ്വാസ്ഥ്യം ഒരു കരുതല്‍ കൂടിയാണ്.

പതിമൂന്നാം നിലയിലെ എന്റെ ബാല്‍ക്കണിയിലേക്ക് മേഘങ്ങള്‍ ചിരിച്ചു ചിരിച് മണ്ണ് കപ്പാന്‍ ഇറങ്ങി വരാറുണ്ട്.
നക്ഷത്രങ്ങള്‍ ജനാലയിലൂടെ വന്ന് എന്റെ മോതിരവിരലില്‍ ഞാന്നു കിടക്കാറുണ്ട്.
നിലാവാകട്ടെ തീവ്ര പ്രണയത്താല്‍ ഓരം ചേര്‍ന്ന് എന്നോടൊപ്പം ശയിക്കാറുമുണ്ട്….

കണ്ടല്‍കാടുകള്‍ക്കിടയിലൂടെ
അലസയായി ഒഴുകുന്ന നേര്‍ത്ത പുഴ
സോഷ്യല്‍ മീഡിയയില്‍ തരംഗമായ് തീര്‍ന്ന സുന്ദരി പെണ്‍കുട്ടിയുടെ കണ്ണിറുക്കല്‍ അനുകരിച്ച് കൂടെ കൂടെ
വന്ന് മോഹിപ്പിക്കാറുമുണ്ട്….

കഴിഞ്ഞ ദിവസം ഒ എന്‍.വി അനുസ്മരണത്തിന് ടാഗോര്‍ സെന്റിനറി ഹാളില്‍ തൊട്ടടുത്തിരുന്ന ജി.ശങ്കറിനോട് ഞാന്‍ പറഞ്ഞു ,
‘ ശങ്കര്‍ ,താങ്കളെഴുതിയത് നേരാണ്. ഒടുവില്‍ ഞാനും എന്റെ ഇടം കണ്ടെത്തി’ എന്ന് .

കണ്ടെത്തിയ ഇടത്തിലൈാഴികെ മറ്റൊരിടത്തും അലിഞ്ഞു ചേരാനാവുന്നില്ല എന്നതാണ് എന്റെ പോരായ്മ എന്ന തിരിച്ചറിവും എനിക്കുണ്ട്.

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും

എന്ന മട്ടിലാണ് ഇപ്പോള്‍
കാര്യങ്ങളുടെ പോക്ക്.

ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ഒരാള്‍
ആള്‍ക്കൂട്ടത്തെ ഭയപ്പെടുമോ?

കടുത്ത വൃത്തിബോധം മക്കളെ പോലും വിഷമത്തിലാക്കുന്നുവോ?
പരസ്യത്തില്‍ പറയുമ്പോലെ ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമോ
അതോ
പ്രായം കൂടുന്തോറും വൃത്തി ബോധം
മായക്കാഴ്ചയിലെത്തുന്നുവോ?

ആവശ്യത്തിലധികം പൂച്ച – നായ സ്നേഹമുള്ളവരുടെ വീടുകളില്‍ നിന്ന്
ഭക്ഷണം കഴിക്കാതിരിക്കാന്‍ മനസ് പണ്ടേ
ജാഗ്രത കാട്ടിയിരുന്നു.
യാത്രയില്‍ മക്കള്‍ എത്ര സൂക്ഷ്മതയോടെ തെരഞ്ഞെടുത്താലും ഹോട്ടലുകളോട് ഞാന്‍ നിസ്സഹകരണം പുലര്‍ത്തുന്നു.
ഭക്ഷണമല്ല ,വാഷ് റൂമുകളാണ് എന്റെ സ്വസ്ഥത കവരുന്നത്.
‘ അമ്മയ്ക്ക് വട്ടായോ’
മക്കള്‍ അങ്ങനെയും ചിന്തിക്കുന്നുണ്ടാവും.
പൊതു ഇടങ്ങളില്‍ എവിടെ തൊട്ടാലും ഞാന്‍ ‘ വെറ്റ് വൈപ്പ്സ് ”തിരയുന്നു.

ഒരിക്കല്‍ തീവണ്ടിയാത്രയില്‍ അടുത്തിരുന്ന ആലുവാ സ്വദേശിയായ ഡോക്ടര്‍ ഞാനറിയാതെ എന്റെ ചേഷ്ടകള്‍ ശ്രദ്ധിച്ച് ഉപദേശം തന്നു.
‘ കഴിവതും വേഗം ഇത്തരം വിഭ്രാന്തികളില്‍ നിന്ന് രക്ഷപ്പെടണം ‘
എനിക്ക് കഴിയുന്നില്ല. എന്റെ പിഴ എന്റെ വലിയ പിഴ……
ആയതിനാല്‍ എന്റെ ഇത്തിരി ‘ ഇട’ ത്തില്‍ നിന്നും പുറത്തേയ്ക്കുള്ള വാതിലുകള്‍
കൊട്ടിയടക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു.
ഇതൊരു പരിണാമ സൂചനയാണോ?
മനുഷ്യരില്‍ നിന്നകന്ന് മുരളുന്ന വന്യമൃഗമായി മാറുന്നതിന്റെ അപായസൂചന ?

എന്റെ സ്നേഹിത കെ.എ ബീനയുടെ യാത്രാനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍
എനിക്ക് കൊതി തോന്നും
‘ നിനക്കിതൊന്നും വിധിച്ചിട്ടില്ല ,പോ ‘
എന്നവള്‍ എന്നെ പരിഹസിക്കുന്നു.
എവിടേക്കെന്നില്ലാതെ , എത്ര നാളേയ്ക്കെന്നില്ലാതെയുള്ള ബീനയുടെ പ്രയാണത്തില്‍ എനിക്ക് അസൂയ വേണ്ടുവോളമുണ്ട് താനും.

പ്രണയത്തില്‍
ചുംബനങ്ങളില്‍
രതിയില്‍
മൃതിയില്‍
ഇത്തരം ചില വേവലാതികള്‍ നേരമ്പോക്കായെങ്കിലും നിങ്ങളെ അലട്ടിയിട്ടുണ്ടോ ?

എന്റെ അടുത്ത ഒരു കൂട്ടുകാരി ഒരിക്കല്‍ എന്നോട് പറഞ്ഞു.

‘മറ്റെന്തെല്ലാം കാരണങ്ങള്‍ ഉണ്ടായാലും
കിടപ്പറയിലെ വൃത്തിഹീനത ഒന്ന് മാത്രമായിരിക്കും ഭര്‍ത്താവിനെതിരെ ഞാന്‍ കോടതിയിലുന്നയിക്കുക ‘ എന്ന്.
അവള്‍ ഇന്ന് വിവാഹമോചിതയാണ്.

ശബ്ദാര്‍ത്ഥ രസ വേളായാം
ശബ്ദോത്പത്തീംവദന്തിയേ
നീവീ വിശ്രംസ വേളായാം
മൂല്യം പ്രച്ഛന്തി വാസസ:
എന്ന ശ്ലോകത്തിന്റെ പൊരുള്‍ കോടതിക്ക് ബോധ്യം വന്നിട്ടുണ്ടാകണം.

24 നോര്‍ത്ത് കാതം എന്ന സിനിമ വന്നപ്പോള്‍
എന്റെ മകള്‍ പറഞ്ഞു ,
ആ സിനിമയിലെ നായകന് എന്റെ തരം മനോവൈകല്യമുണ്ടെന്ന്. കണ്ടപ്പോള്‍ തോന്നി എന്റെയത്ര മൂര്‍ഛിച്ചിട്ടില്ലെന്ന്.

ഈയിടെ ഒന്ന് രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞു പ്രായമേറുന്തോറും അവരിലും ഇതേ മനോഭാവം വളരുന്നുവെന്ന്. എനിക്ക് സമാധാനമായി.
ജീവിതാന്തരീക്ഷം നാള്‍ക്ക് നാള്‍ അറുവഷളാകുമ്പോള്‍ ഒരു പക്ഷേ മനസ്സും ശരീരവും സ്വയം പ്രതിരോധത്തിന്റെ വഴി തേടുന്നതുമാവാം ,അല്ലേ?

കുറെക്കാലം മുന്‍പ്.
അടിയന്തിര സ്വഭാവമുള്ള ഒരു ഫയലുമായി
സെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം.
ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു.
ഒരു നിമിഷം ഞെട്ടകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു.
ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല.
ഒരു നിര്‍ദ്ദോഷഫലിതമെന്ന ഭാവേനെ പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.
ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍.
ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും.
എന്റെ ചെറിയ രണ്ട് പെണ്‍മക്കള്‍ സങ്കടപ്പെടും .
എന്റെ ബാഗില്‍ വെറ്റ് വൈപ്സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാന്‍ സാനിറ്റൈസറും ഉണ്ടല്ലോ.
അതേലൊന്നെടുത്ത് കൈ തുടച്ച്
നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു.
പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല….
ഇപ്പോഴിത് പറഞ്ഞത് മറ്റൊന്നിനുമല്ല ,
എന്റെ വൃത്തിബോധം യുക്തിബോധത്തെ
അപകടകരമാം വിധം ഗ്രസിച്ചപ്പോള്‍
എന്നെ ഞാന്‍ തന്നെ ഹിപ്നോട്ടിസത്തിന് വിധേയയാക്കി.
ഒന്ന് ,രണ്ട് ,മൂന്ന്, നാല്, അഞ്ച്….
ഉപബോധ മനസ്സ് പുലമ്പിത്തുടങ്ങി.
ഒപ്പം
വൃത്തികെട്ട രണ്ട് ചുണ്ടുകളുടെ ചിത്രം മെല്ലെ തെളിയുകയായി…
യുറേക്കാ…. അപ്പൊ അങ്ങനെയാണല്ലേ വൃത്തി ഒരു വിഭ്രാന്തിയായ് എന്നെയിട്ട് ചുറ്റിവരിയാന്‍ തുടങ്ങിയത് ?
ഈ ഹിപ്നോട്ടിസത്തിന്റെ ഒരു കാര്യമേ??

Top