തിരുവനനന്തപുരം: മന്ത്രി സജി ചെറിയാന്റെ കാറിൻ്റെ ടയർ ഊരി തെറിച്ചു. മന്ത്രിയുടെ കാറിൻ്റെ പിന്നിലെ ടയർ ആണ് ഊരി തെറിച്ചത്. വാമനപുരത്ത് വെച്ചായിരുന്നു അപകടം. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനം വേഗം നിർത്തിയത് മൂലം വലിയ അപകടം ഒഴിവായി.
അപകടത്തിൽ ദുരൂഹത സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. ‘ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും വിലയുള്ള വാഹനമാണല്ലോ. സാധാരണഗതിയില്‍ അതിന്റെ ടയര്‍ അഴിഞ്ഞു പോയി എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൊലീസിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. മൂന്ന് ദിവങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ചെയ്ത വാഹനമാണ്. അതിന് ശേഷം 500 കിലോമീറ്റര്‍ മാത്രമാണ് ഓടിയത്. അതിനാല്‍ ടയര്‍ ഊരി തെറിക്കാനുള്ള സാഹചര്യം നിലവിലില്ല. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.’ സജി ചെറിയാൻ പ്രതികരിച്ചു. ചക്രത്തിൻ്റെ നട്ട് പൊട്ടിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വാഹനം അപകടത്തിൽപ്പെട്ടതോടെ മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. എന്തെങ്കിലും അട്ടിമറി സാധ്യത ഉണ്ടോ എന്നറിയാൻ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചു.









