റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ മോദി സമ്മാനമായി നല്‍കും

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്ര തിരിക്കും. റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ മോദി സമ്മാനമായി നല്‍കും. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ’ഗിരിങ്ക’ പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറുന്നത്. പ്രാദേശിക കാലാവസ്ഥയില്‍ വളര്‍ത്തപ്പെട്ട നാടന്‍ പശുക്കളെയാണ് സമ്മാനിക്കുക. 2006ലാണ് റുവാണ്ടന്‍ സര്‍ക്കാര്‍ ‘ഗിരിങ്ക’പദ്ധതി ആരംഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും വരുമാനമാര്‍ഗമായി ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയാണിത്. മൂന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു. പശുക്കളെ സമ്മാനമായി നല്‍കുന്നത് വെറുമൊരു സാമ്പത്തിക സഹായമല്ലെന്നും മറിച്ച് അവിടെയുള്ള ഇന്ത്യാക്കാരോട് റുവാണ്ടയിലെ ജനങ്ങള്‍ക്കുള്ള മികച്ച പെരുമാറ്റത്തിനുള്ള പ്രത്യുപകാരമായി കാണണമെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതോദ്യാഗസ്ഥന്‍ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്. ജൂണ്‍ 23 മുതല്‍ 27 വരെ സന്ദര്‍ശനം.

Top