പൊളിറ്റിക്കൽ ഡെസ്ക്
ചെന്നൈ: ടുജി സ്പെക്ട്രം കേസ് ഒത്തു തീർപ്പാക്കി തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ മോദി – അമിത് ഷാ അച്യുതണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായാണ് ഇപ്പോൾ ടുജി കേസ് ഒത്തു തീർപ്പാക്കി ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. ജയലളിതയുടെ മരണത്തോടെ ദുർബലമായ എഐഡിഎംകെയെ ഇല്ലാതാക്കി തമിഴ്നാട്ടിൽ ഭരണം പിടിക്കുന്നതിനാണ് ഇപ്പോൾ ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ ഭരണം ഉറപ്പാക്കാനാവുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
ഒരു വർഷം മുൻപ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനെ തുടർന്നു ഗുരുതരമായ ഭരണരാഷ്ട്രീയ പ്രതിസന്ധിയാണ് തമിഴ്നാട്ടിൽ ഉടലെടുത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഒരു ഉപതിരഞ്ഞെടുപ്പ് കൃത്യമായി നടത്താൻ പോലും കഴിഞ്ഞ ഒരു വർഷത്തിനിടെ സാധിച്ചിരുന്നില്ല. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയാകട്ടെ രണ്ടും മൂന്നു ഭാഗങ്ങളായി പിളരുകയും ചെയ്തു. എഐഎഡിഎംകെയ്ക്കൊപ്പം ചേർന്ന് തമിഴ്നാട് രാഷ്ട്രീയം തങ്ങളുടെ വരുതിയിൽ നിർത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചിരുന്നത്. എന്നാൽ, തമിഴ്നാട്ടിൽ എഐഡിഎംകെയ്ക്കു അനൂകൂല സാഹചര്യമല്ലെന്നു തിരിച്ചറിഞ്ഞ ബിജെപി നേതൃത്വം തന്ത്രം മാറ്റുകയായിരുന്നു.
ഇതേ തുടർന്നു ബിജെപി ഡിഎംകെയ്ക്കൊപ്പം ചേരാനുള്ള തന്ത്രമാണ് ഒരുക്കിയത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സിബിഐയെ ഉപയോഗിച്ച് ടുജി കേസിൽ ഒത്തു തീർപ്പുണ്ടാക്കുകയാണ് ഇപ്പോൾ കേന്ദ്രം പദ്ധതിയിടുന്നത്.


