ആദ്യം കുത്തിയപ്പോള്‍ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി; ഇതും ശരിയായില്ല; മൂന്നാമതും കുത്തിയപ്പോഴാണ് സിറിഞ്ചില്‍ മരുന്നില്ലെന്ന് സ്‌നേഹ കാണുന്നത്; അനുഷയുടെ ശ്രമം പാളിയത് ഇങ്ങനെ

പത്തനംതിട്ട: പരുമല ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമ കേസില്‍ സ്‌നേഹയെ കൊലപ്പെടുത്തിയാല്‍ അവരുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനാകുമെന്ന പദ്ധതിയിലാണ് അനുഷ കൃത്യത്തിന് ഇറങ്ങുന്നത്. ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിനിയായ പ്രതിക്ക് മറ്റൊരു പ്ലാന്‍ കൂടി ഉണ്ടായിരുന്നു. കൊലപാതക ശ്രമം പാളിയാലും അരുണുമായുള്ള അടുപ്പം പുറത്തറിയിക്കാമെന്നതായിരുന്നു അത്.

പ്രസവാനന്തര ചികിത്സയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന സ്‌നേഹയുടെ സമീപം ഏതെങ്കിലും ഒരു പദ്ധതി വിജയിക്കുമെന്ന ഉറപ്പിലാണ് അനുഷ എത്തുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തന്നെ എളുപ്പം തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തലയില്‍ തട്ടവുമിട്ടിരുന്നു. ആശുപത്രിയിലെത്തി പ്രസവ വാര്‍ഡ് എവിടെയെന്നു തിരക്കി. വാര്‍ഡിലെത്തി സ്‌നേഹയുടെ പേരു പറഞ്ഞ് മുറി കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ സമയം മുറിയില്‍ കുഞ്ഞും സ്‌നേഹയും മാത്രമേ ഉണ്ടായിരുന്നുള്ളു. കട്ടിലില്‍ കിടക്കുകയായിരുന്ന സ്‌നേഹയോട് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്നു പറഞ്ഞു. സ്‌നേഹയ്ക്ക് അനുഷയെ നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും മാസ്‌കും തലയിലെ തട്ടവും കാരണം ആളെ മനസ്സിലായില്ല. ആദ്യം കുത്തിയപ്പോള്‍ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി. ഇതും ശരിയായില്ല. മൂന്നാമതും കുത്തിയപ്പോഴാണ് സ്‌നേഹ സിറിഞ്ചില്‍ മരുന്ന് ഇല്ലെന്നു കണ്ടത്.

സംശയം തോന്നി അമ്മയെ വിളിച്ചു. മുറിക്കു പുറത്ത് നില്‍ക്കുകയായിരുന്ന അമ്മ അകത്തുകയറിയപ്പോള്‍ അനുഷ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടനെ ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 26നാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നാം തീയതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അക്രമ സംഭവത്തെ തുടര്‍ന്നു ഇവര്‍ ഇപ്പോഴും ആശുപ്രത്രിയില്‍ തുടരുകയാണ്.

ബിഫാം പരീക്ഷയില്‍ പരാജയപ്പെട്ട വിഷയത്തിന്റെ പ്രാക്ടിക്കല്‍ ഉണ്ടെന്നു വീട്ടില്‍ പറഞ്ഞാണ് അനുഷ വെള്ളിയാഴ്ച പരുമലയിലേക്കു പോയത്. 11.45 ന് സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നിറങ്ങി, വണ്ടി കായംകുളത്തു വച്ച ശേഷം ബസില്‍ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

സ്‌നേഹയ്ക്ക് അനുഷയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ സഹപാഠിയുടെ അനുജത്തി എന്ന നിലയിലുള്ള അടുപ്പം. അനുഷയുടെ രണ്ടാം വിവാഹത്തിനു സ്‌നേഹയും പങ്കെടുത്തിരുന്നു.

അനുഷ ആദ്യം വിവാഹം കഴിച്ചത് കൊല്ലം സ്വദേശിയെ ആയിരുന്നു. എഴ് മാസങ്ങള്‍ക്ക് ശേഷം അവര്‍ വേര്‍പിരിഞ്ഞു. പിന്നാലെ 2022 നവംബര്‍ ആറിന് പുനര്‍വിവാഹം കഴിച്ചു. സംഭവമറിഞ്ഞ അനുഷയുടെ ഭര്‍തൃവീട്ടുകാര്‍ ഞെട്ടലിലാണ്. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ ഇയാള്‍ വിദേശത്ത് പോയി. ഭര്‍ത്താവും അനുഷയുമായി സ്‌നേഹത്തിലായിരുന്നു എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.

ആദ്യ വിവാഹം വേര്‍പ്പെടുത്തിയപ്പോള്‍ തന്നെ അരുണിനൊപ്പം ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്‌നേഹം അറിയിക്കാനുള്ള മാര്‍ഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

Top