ചെടികള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം ; നഗരമധ്യത്തില്‍ പട്ടാപ്പകൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം

തിരുവനന്തപുരം: നഗരമധ്യത്തില്‍ ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അമ്പലംമുക്കിന് സമീപം അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയ്ക്കുള്ളിലാണ് കൊലപാതകം.

നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത മോള്‍ ആണ് മരിച്ചത്.38 വയസായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. അമ്പലംമുക്ക്-കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയാണ് വിനീത. ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസങ്ങൾക്ക് മുന്‍പാണ് വിനീത ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. ഉച്ചയ്ക്ക് സ്ഥാപനത്തില്‍ ചിലര്‍ ചെടി വാങ്ങാനെത്തിയിരുന്നു.

എന്നാല്‍ കടയില്‍ ആരെയും കണ്ടില്ല. ഇതോടെ സ്ഥാപന ഉടമ തോമസ് മാമനെ വിളിച്ചു ചോദിച്ചു. ഇദ്ദേഹം പല തവണ ഫോണ്‍ വിളിച്ചിട്ടും വിനീത എടുക്കാതായതോടെ ഉടമ നേരിട്ട് സ്ഥലത്തെത്തി. എന്നാല്‍ വിനീതയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറകുവശത്ത് ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ ഉടന്‍തന്നെ പോലീസിൽ വിവരമറിയിച്ചു.

വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മകളുടെ കഴുത്തില്‍ നാല് പവന്റെ താലിമാല ഉണ്ടായിരുന്നതായി സംഭവ സ്ഥലത്തെത്തിയ അമ്മ രാഗിണി പോലീസിനോട് പറഞ്ഞു. മൃതദേഹത്തില്‍ ഈ മാല ഉണ്ടായിരുന്നില്ല.

അതേസമയം ചിട്ടി പിടിച്ച ഇരുപത്തിയയ്യായിരം രൂപ വിനീതയുടെ ബാഗില്‍ തന്നെയുണ്ടായിരുന്നു. സംഭവസ്ഥലത്ത്നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.

സംഭവം നടന്ന സ്ഥാപനത്തില്‍ സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നില്ല. പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പേരൂര്‍ക്കട പോലീസ് പരിശോധിക്കുന്നുണ്ട്.

Top