ദിലീപിന് ഇപ്പോള്‍ ഒന്നിന് പുറകെ ഒന്നായി ഗതികേടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ ഒരു കൈകൂലി വിവാദം.
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണം ദിലീപിന് കൂടുതല്‍ പ്രതിസന്ധിയാകുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ. ചാലക്കുടി നഗരസഭാ യോഗമാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. 2014ലായിരുന്നു ഇത്. അനുമതി ലഭിക്കുന്നതിന് ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സിലിലും ചര്‍ച്ച വന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ദിലീപിന് മറ്റൊരു തിരിച്ചടിയാകും. 20 ലക്ഷം നല്‍കിയതിന് പുറമെ, ടൗണ്‍ഹാള്‍ നിര്‍മാണത്തിന് ദിലീപ് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ആരോപണങ്ങള്‍ ഉയരുന്നു.
ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം. ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.
ഡി സിനിമാസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണിയും ദിലീപും തമ്മില്‍ ഉടക്കിയിരുന്നുവെന്ന് വിവരവും പുറത്തുവന്നിരുന്നു. മണിയുടെ മരണത്തിന് കുറച്ചുനാള്‍ മുമ്പായിരുന്നു ഇത്.
മരണത്തിന് കുറച്ചുനാള്‍ മുമ്പ് മണിയുമായി ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സിബിഐക്ക് വിവരം ലഭിച്ചു എന്നും വാര്‍ത്തകള്‍ വരുന്നു.
ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.


