കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ ആറ് പേരടക്കം ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍: ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങൾ.ആത്മഹത്യയോ കൂട്ടക്കൊലപാതകമോ?

വാറങ്കൽ : കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ ആറ് പേരടക്കം ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരവും മറ്റ് അഞ്ച് പേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. ശീതസംഭരണിക്ക് സമീപമുള്ള തുറന്ന കിണറ്റില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.4തെലങ്കാനയിലെ ഗീസുക്കൊണ്ട മണ്ഡലിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലെ ഒരു ചണച്ചാക്ക് നിർമാണ കേന്ദ്രത്തോടു ചേർന്നുള്ള കിണറ്റിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വീണ്ടുമൊരു മൃതദേഹം കൂടി കിണറ്റിൽ പൊങ്ങി. തുടർന്ന് വെള്ളം വറ്റിച്ചു നോക്കിയപ്പോഴാണ് നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.

വാറങ്കൽ റൂറൽ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലാണ് ഇപ്പോൾ തെലങ്കാന പൊലീസിന്റെ മുഴുവൻ ശ്രദ്ധയും. കേസിൽ എത്രയും പെട്ടെന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടതോടെ കേസ് പിന്നെയും ചൂടുപിടിച്ചു. കേസന്വേഷണത്തിനിടെ ഉയരുന്ന പ്രധാന ചോദ്യം ഒന്നു മാത്രം – ഇത് കൂട്ട ആത്മഹത്യയോ അതോ കൊലപാതകമോ? ബംഗാളിൽനിന്നുള്ളവരാണ് മരിച്ചവരിൽ ആറു പേർ, ഒരേ കുടുംബത്തിലെ അംഗങ്ങൾ. മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുസ്റ, ബുസ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർ ബംഗാളിൽനിന്ന് തൊഴിൽതേടി തെലങ്കാനയിലെത്തിയവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20 വർഷമായി മഖ്സൂദ് തെലങ്കാനയിലുണ്ട്. ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മറ്റു മൂന്നു പേരിൽ ശ്യാം, ശ്രീറാം എന്നിവർ ബിഹാറിൽനിന്നുള്ള തൊഴിലാളികൾ, ഷക്കീൽ പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറും. മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.

മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരൻ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനാണ് മഖ്സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നൽകുന്നത്.

ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലർത്തി മൃതദേഹങ്ങൾ കിണറ്റിലേക്കു വലിച്ചെറിയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞ ബുഷ്റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. പ്രദേശവാസിയായ ഒരാളുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നെന്നും അതിന്റെ പേരിലുള്ള തർക്കമായിരിക്കാം മരണത്തിലേക്കു നയിച്ചതെന്നും സംശയമുണ്ട്. കിണറ്റിലേക്ക് വീഴുന്നതിനു മുൻപ് ഒൻപതിൽ ഏഴു പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ ഇത് അന്വേഷണത്തിനു സഹായിക്കുന്ന വിധത്തിലുള്ള തെളിവല്ലെന്ന് പൊലീസ് പറയുന്നു. രണ്ടു പേർ ഉറങ്ങുകയോ അല്ലെങ്കിൽ അതിനോടകം മരിച്ചിട്ടുണ്ടാകുകയോ ചെയ്യാം. ഈ സാഹചര്യത്തിലാണ് ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാംപിളുകൾ പരിശോധിക്കുന്നത്. വിഷാംശമുണ്ടോയെന്നു തിരിച്ചറിയുകയാണു ലക്ഷ്യം.

മരിച്ചവരുടെ നെഞ്ചിലെ അസ്ഥി കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് 10 ദിവസത്തിനകം ലഭിക്കും. തുടർന്നു മാത്രമേ കേസിൽ തുമ്പുണ്ടാക്കാനാകുന്ന വിധം തെളിവ് ലഭിക്കുകയുള്ളൂ. ആറു സംഘങ്ങളെയാണ് കേസന്വേഷണത്തിനു നിയോഗിച്ചതെന്ന് എസിപി സി.ശ്യാം സുന്ദർ പറഞ്ഞു. ഒരു സംഘം തെളിവു ശേഖരിക്കാനും മറ്റുള്ളവർ മഖ്സൂദ് അലമിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കാനുമാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ആത്മഹത്യയാണോ അതോ ആരെങ്കിലും ഇവരെ കിണറ്റിലേക്കു തള്ളിയിട്ടതാണോ എന്നതാണു പ്രധാനമായും അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ മുങ്ങിമരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. ചിലരുടെ ശരീരത്തിൽ മാന്തിയതിന്റെ പാടുകളുണ്ട്. ഇതെങ്ങനെ വന്നുവെന്നു വ്യക്തമായിട്ടില്ല. മരണവെപ്രാളത്തിനിടെ സംഭവിച്ചാതാകാമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് ചാക്കുനിർമാണ കേന്ദ്രത്തിൽ മഖ്സൂദിനും ഭാര്യയ്ക്കും ജോലി കിട്ടിയത്.

Top