നിപ: ആശങ്കയൊഴിഞ്ഞു..!! വിമുക്തമായെന്ന് പ്രഖ്യാപിക്കാറായില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ വൈറസിന്റെ ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തിനേടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എങ്കിലും ജൂലൈ 15 വരെ കരുതല്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മന്ത്രി പറഞ്ഞു.

നിപയുമായി ബന്ധപെട്ട ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞെങ്കിലും സംസ്ഥാനം നിപ വിമുക്തമായെന്ന് പ്രഖ്യാപിക്കാറായിട്ടില്ല. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ സാമ്പിളുകളില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. പുനെയിലെ പരിശോധന ഫലം എത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടെയുള്ള നിരീക്ഷണം തുടരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍ 283 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണം അടുത്ത മാസം 15 വരെ തുടരും. കളമശ്ശേരി മെഡിക്കല്‍ കോളേജിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി നടന്ന നാല്‍പതോളം വരുന്ന സാമ്പിളുകളില്‍ ഒന്നും തന്നെ നിപവൈറസിന്റെ സാന്നിധ്യം കണ്ടെത്തായിട്ടില്ല. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം കൃത്യമായി പാലിക്കുകയാണ് വേണ്ടത്. ഉറവിടം കണ്ടത്താനുള്ള ശ്രമം തുടരുകയാണ്. വിദഗ്ദ സംഘം ശേഖരിച്ച സാമ്പിളുകളുടെ രാസപരിശോധനാ ഫലം പത്ത് ദിവസത്തിനുള്ളില്‍ ലഭ്യമാകും.

കോഴിക്കോട് പേരാമ്പ്രയില്‍ ഭീതി പരത്തിയ നിപ രോഗം വീണ്ടും തലപൊക്കുന്നുവെന്ന വാര്‍ത്ത വരുന്നത് ഈ മാസം ആദ്യമാണ്. വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവിനെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് രോഗം കൊച്ചിയിലെത്തി എന്ന വാര്‍ത്ത വരുന്നത്. പിന്നീട് ജൂണ്‍ 4ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് യുവാവിന് നിപ സ്ഥിരീകരിക്കുന്നത്.

നിപ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സംസ്ഥാനം നിപയെ പ്രതിരോധിക്കാന്‍ സജ്ജമായി. സംസ്ഥാനത്തെ നിരവധി മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുകയും ഓസ്ട്രേലിയയില്‍ നിന്ന് നിപയെ പ്രതിരോധിക്കാന്‍ മരുന്നെത്തിക്കുകയും ചെയ്തിരുന്നു. നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും പനി മാറിയെന്നും ജില്ലാ കളക്ടര്‍ ഹെല്‍ത്ത് ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

Top