പി.പി ചെറിയാൻ
മീൻവാക്കി: കാർ ഓടിക്കുന്നതിനിടെ 26 വയസുകാരിയായ യുവതി പിൻസീറ്റിലിരുന്ന കുട്ടിയുടെ വെടിയേറ്റ് മരിച്ചു. മീൻവാക്കി ഹൈവേയിൽ ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു വെടിവെയ്പ്പു നടന്നത്. പുറകിൽ വെടിയേറ്റ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു റോഡിൽ നിന്നും തെന്നിമാറി. അപകടത്തെക്കുറിച്ചു വിവരം ലഭിച്ച ഡെപ്യൂട്ടീസ് സ്ഥലത്തെത്തുമ്പോൾ കാറിൽ ചലനമറ്റു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടനെ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവതിയും കുട്ടിയെയുമായുള്ള ബന്ധം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ കൈവശം തോക്ക് എങ്ങിനെ എത്തി എന്ന് അന്വേഷിച്ചു വരുന്നതായി മീൽവാക്കി പൊലീസ് പറഞ്ഞു.
ഇതിനു സമാനമായ സംഭവം മാർച്ചിൽ ഫ്‌ളോറിഡയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് കാറിനു പുറകിലിരുന്ന നാലുവയസുകാരനായ മകൻ കാർ ഡ്രൈവ് ചെയ്തിരുന്ന മാതാവിനെ പുറകിൽ നിന്നു വെടിവച്ചുവെങ്കിലും പരുക്കുകളോടെ രക്ഷപെട്ടിരുന്നു.
ഈ സംഭവത്തിൽ മാതാവിന്റെ പേരിൽ പൊലീസ് കേസെടുത്തു. കുട്ടികൾക്കു തോക്ക് കൈയ്യെത്തി എടുക്കാവുന്ന രീതിയിൽ വച്ചതിനായിരുന്നു ഇവരുടെ പേരിൽ കേസ്.
തോക്ക് കൊണ്ടു നടക്കുന്നതിനുള്ള സ്വാതന്ത്ര്യം അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നൽകിയിരിക്കെ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടെ ഏറ്റെടുക്കാൻ ഉടമസ്ഥർ തയ്യാറാകേണ്ടതാണെന്നാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്.


