ആറ്റിങ്ങല്‍: ഇനി നീ ആരെയും വഞ്ചിക്കരുത്, പുരുഷന്‍മാര്‍ നിന്റെ കളിപ്പാവയല്ല – സൂര്യയുടെ മുഖത്തു നോക്കി ഇത്ു പറഞ്ഞ ശേഷം ഷിജു വെട്ടുകയായിരുന്നു. ആദ്യ വെട്ട് കഴുത്തിനേറ്റതടെ സൂര്യ റോഡില്‍ മറിഞ്ഞു വീണു. പിന്നെ, വീണ്ടും വീണ്ടും വെട്ടി. കഴുത്തില്‍ തന്നെ. മരണം ഉറപ്പിക്കും വരെ ചോരവാര്‍ന്ന കത്തിയുമായി അവിടെ നോക്കി നിന്നു. സൂര്യയുടെ ശരീരത്തില്‍ നിന്നും അവസാന തുള്ളി ജീവനും വാര്‍ന്നു പോകും വരെ. വഞ്ഞാറമൂട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന വെഞ്ഞാറമൂട് പിരപ്പന്‍കോട് പാലാംകോണം സൂര്യഭവനില്‍ വിമുക്തഭടന്‍ ശശിധരന്‍ നായരുടെ മകള്‍ സൂര്യ എസ്. നായരെയാണ് (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും, ഇവരുടെ കാമുകനുമായിരുന്ന വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ ഷിജു (26) വിന്റെ മൊഴി ഇങ്ങനെയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം ഒടുവില്‍ തെരുവിലെ ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ച കാഴ്ചയാണ് കാണേണ്ടി വന്നത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലാണ് അരുംകൊല നടന്നത്. ചോദ്യം ചെയ്യലില്‍ ഷിജു കുറ്റമേറ്റു. വസ്ത്രം വാങ്ങാന്‍ വിളിച്ചു വരുത്തി, വെട്ടുകത്തിക്ക് തുരുതുരാ വെട്ടി. കൊല്ലത്തെ ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഷിജുവിന്റെ മൊഴി ഇന്നലെ രാവിലെ പത്തുമണിമുതല്‍ 12.30 വരെ രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്, ആശുപത്രിയിലെത്തി ഷിജുവിനെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാളെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഷിജുവിന്റെ ആരോഗ്യസ്ഥിതിയിലെ പുരോഗതി വിലയിരുത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തുമെന്ന് അന്വേഷണച്ചുമതലയുളള സിഐ: എം. അനില്‍കുമാര്‍ അറിയിച്ചു. സൂര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
സൂര്യയെ കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. അതേസമയം, ഷിജു പ്രണയിക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്ന തോന്നലാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ആറുമാസം മുമ്പ് അപകടത്തില്‍ കാലിനു പരുക്കേറ്റ ഷിജുവിനെ സൂര്യ നഴ്‌സായി ജോലിനോക്കിയിരുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെ വച്ച് ഇരുവരും നേരില്‍ പരിചയപ്പെടുകയും പ്രണയം ആരംഭിക്കുകയും ചെയ്തു. ഷിജുവിന്റെ മാതാവിനെ ഇതിനിടെ ഇയാള്‍ സൂര്യക്ക് പരിചയപ്പെടുത്തി. അവര്‍ക്കും സൂര്യയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നതിനാല്‍ സൂര്യയുടെ മാതാവുമായി ഷിജുവിന്റെ മാതാവ് സംസാരിക്കുകയും വിവാഹാലോചനയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സൂര്യയുടെ നഴ്‌സിങ് പഠനത്തിന് ചെലവായ രണ്ടുലക്ഷത്തോളം രൂപയുടെ കടം ഇതിനിടെ ഷിബുവിന്റെ വീട്ടുകാര്‍ നല്‍കാമെന്നും തുടര്‍ന്ന് പഠിപ്പിക്കാമെന്നും വാക്ക് നല്‍കിയതായി പൊലീസ് അറിയിച്ചു. പുറമെ, സ്ത്രീധനമായി മറ്റൊന്നും വേണ്ടെന്നുമുളള വാഗ്ദാനം കൂടിയായതോടെ സൂര്യയുടെ വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു.
ഷിജുവിന്റെ ജ്യേഷ്ഠസഹോദരന്റെ വിവാഹം നടന്നിരുന്നില്ല. അതിനുശേഷം ഇരുവരുടെയും വിവാഹം നടത്താനും ധാരണയായി. ഇതിനുശേഷം സൂര്യയെക്കുറിച്ച് സംശയം തോന്നിയ ഷിജു, ഫേസ്ബുക്കിലെ മറ്റ് സുഹൃത്തക്കളെക്കുറിച്ച് ചോദിച്ച് ബഹളം വയ്ക്കുകയും ഇരുവരും പിണങ്ങുകയും ചെയ്തു. ഫേസ്ബുക്കില്‍ സൂര്യയ്ക്ക് നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുടെ പേര് പറഞ്ഞ് ഷിജു സൂര്യയെ നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി. സൂര്യ കുഴപ്പക്കാരിയാണെന്നും നിരവധി ബന്ധങ്ങള്‍ ഉണ്ടെന്നും ഷിജു പറഞ്ഞു പരത്തി. ഇതോടെ സൂര്യ ഷിജുവിനെ ഫോണ്‍ ചെയ്യാതെയായി. തുടര്‍ന്ന് സൂര്യയെ വക വരുത്താന്‍ തീരുമാനിച്ചുവെന്നാണ് ഷിജു പൊലീസിനോട് പറഞ്ഞത്.
പിണങ്ങിയെങ്കിലും ക്ഷമ പറഞ്ഞ് സൂര്യയോട് ചങ്ങാത്തം പുനഃസ്ഥാപിച്ച ഇയാള്‍ വിശ്വാസം നേടിയെടുത്താണ് കൊല ചെയ്യാനായി ആറ്റിങ്ങലില്‍ എത്തിച്ചത്. സൂര്യയെ കൊല്ലാനുളള വെട്ടുകത്തിയും തന്റെ ഞരമ്പ് മുറിക്കാനുള്ള കത്തിയും കരുതിയിരുന്നു. ചൊവ്വാഴ്ച സൂര്യയെ വിളിച്ച ഷിജു തനിക്ക് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങാനായി അടുത്തദിവസം ആറ്റിങ്ങലില്‍ പോകണമെന്നും ഒപ്പം ചെല്ലണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് സൂര്യയുടെ പേരിലും കാമുകിയുടെ മരണത്തില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായുള്ള മറ്റൊരു കത്തും തയ്യാറാക്കി ഷിജു ബാഗില്‍ സൂക്ഷിച്ചിരുന്നു. ഈ കത്തുകളാണ് ഷിജു ആത്മഹത്യയ്ക്കു ശ്രമിച്ച ലോഡ്ജില്‍ സൂര്യയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ സ്‌കൂട്ടറില്‍ വെഞ്ഞാറമൂട്ടിലെത്തിയ സൂര്യ സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം ഷിജുവിനെ വിളിച്ചു. ഇരുവരും സ്വകാര്യബസില്‍ ആറ്റിങ്ങലിലെത്തി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കടയിലേക്ക് പോകാനെന്നുപറഞ്ഞ് സൂര്യയെ കൂട്ടി നടന്നു. കടയ്ക്കു മുന്നിലെത്തിയപ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് സൂര്യയെ കടയുടെ സമീപത്തെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംസാരത്തിനിടെ സൂര്യയ്ക്ക് അന്യ പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഷിജു സംസാരിച്ചു. ഇത് കേള്‍ക്കാനിഷ്ടമില്ലെന്നു പറഞ്ഞ് സൂര്യ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിജു സൂര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പുരയിടത്തിലേക്കെറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊല്ലത്തെത്തി ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൂര്യയുടെ മൊബൈല്‍ കാളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഷിജുവുമായല്ലാതെ മറ്റാരുമായും പ്രണയ സംഭാഷണങ്ങള്‍ നടന്നിട്ടില്ലെന്ന് കണ്ടെത്താനായെന്നും പൊലീസ് പറഞ്ഞു.