സുധീരനും ഉമ്മന്‍ ചാണ്ടിയും വിട്ടുവീഴ്ച്ചക്കില്ല; മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി: മന്ത്രിമാരെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം

ന്യൂഡല്‍ഹി: ആരോപണ വിധേയരായ മന്ത്രിമാരുടെ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാതി വഴി മുടങ്ങി. എകെ ആന്റണിയും സോണിയാ ഗാന്ധിയും നടത്തിയ അനുരജ്ഞന ചര്‍ച്ചകളിലും സുധീരനും ഉമ്മന്‍ ചാണ്ടിയും പിടിവാശി തുടര്‍ന്നു.

ഇന്ന് ചേര്‍ന്ന സ്‌ക്രീനിങ് കമ്മറ്റിയോഗത്തിലും തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. നിലവിലെ തര്‍ക്ക സീറ്റുകള്‍ക്ക് പുറമെ പുതുക്കാട്, വടക്കാഞ്ചേരി, ചാത്തന്നൂര്‍, കൊല്ലം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കെ ബാബു അടക്കമുള്ളവരെ മത്സരിപ്പികില്ലെന്ന നിലപാടില്‍ മാറ്റമില്ലെങ്കില്‍ താന്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. അതിനിടെ സീറ്റ് ലഭിച്ചാല്‍ മത്സരിക്കുമെന്നും മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ബാബു കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശനിയാഴ്ച ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. തര്‍ക്കസീറ്റുകളിലേക്കുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധികൈക്കൊള്ളുമെന്നാണ് സൂചന. രാത്രി ഏഴരയ്ക്ക് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി രമേശ്‌ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഈ കൂടിക്കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇനി ചര്‍ച്ച എപ്പോള്‍ വേണമെന്ന് എഐസിസി തീരുമാനിക്കും. വലിയ തിരക്കുള്ളവര്‍ പെട്ടെന്ന് കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് വി.എം. സുധീരന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഞായറാഴ്ച രാവിലെ തന്നെ കേരളത്തിലേക്ക് മടങ്ങും. ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തന്നെ തുടരും
മന്ത്രിമാരായ കെ സി ജോസഫ്, കെ, ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ മല്‍സരിക്കുന്ന സീറ്റുകളിലാണ് തര്‍ക്കം രൂക്ഷം. അതേസമയം മുസ്‌ളീംലീഗ്, ജെഡിയു തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്ക് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി. പൂഞ്ഞാര്‍, കുട്ടനാട് മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് തന്നെ തുടര്‍ന്നും വിട്ടുനല്‍കുന്നതിന് ധാരണയായി. കോണ്‍ഗ്രസ് മത്സരിക്കുന്ന 70 സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. സിറ്റിങ് സീറ്റുകളില്‍ 32 എണ്ണത്തില്‍ തീരുമാനമായി. ആര്യാടന്‍ മുഹമ്മദ്(നിലമ്പൂര്‍)തേറമ്പില്‍ രാമകൃഷ്ണന്‍(തൃശൂര്‍), സി എന്‍ ബാലകൃഷ്ണന്‍(വടക്കാഞ്ചേരി) എന്നിവര്‍ ഇത്തവണ മത്സരിക്കില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് സ്വയം പ്രഖ്യാപിച്ച ടി എന്‍ പ്രതാപനും സീറ്റുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിന് പകരം കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യത്തെ തീരുമാനിച്ചതില്‍ പ്രതിഷേധം ശക്തമാണ്.
ആര്യാടന്‍ മുഹമ്മദ് പിന്മാറിയ നിലമ്പൂരില്‍ മകന്‍ ആര്യാടന്‍ ഷൌക്കത്ത് മത്സരിക്കും. കുന്നമംഗലത്ത് ടി സിദ്ദിഖും, കായംകുളത്ത് എം ലിജുവുമായിരിക്കും സ്ഥാനാര്‍ഥികള്‍. തൃശൂരില്‍ സിറ്റിങ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന് പകരം പദ്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകും. സതീശന്‍ പാച്ചേനിക്ക് കണ്ണൂര്‍ നല്‍കും. രാജ്‌മോഹന്‍ ഉണ്ണിത്താന് കുണ്ടറയും ഷാനിമോള്‍ ഉസ്മാന് അമ്പലപുഴയും ബിന്ദു കൃഷ്ണക്ക് കൊല്ലവും നല്‍കും. എ പി അബ്ദുള്ള കുട്ടിക്ക് കണ്ണൂരിന് പകരം തലശ്ശേരിയാണ്. കണ്ണൂരില്‍ സതീശന്‍ പാച്ചേനി മല്‍സരിക്കും.

Top