ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളി പിടിയില്‍

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്ര പുത്തരിവീട്ടില്‍ പി എ ഷഹനാസി (22)നെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ്‌ചെയ്തത്. ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള നിര്‍ദേശങ്ങളുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ എട്ടു കത്തുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ബംഗല്ലൂരു ജയിലില്‍ നിന്നാണ് നസീര്‍ പ്രതിയായ കേസിന്റെ വിചാരണക്കായി ഇയാളെ കോടതിയിലെത്തിച്ചത്. കോടതിയിലും നസീറിനെ തിരിച്ചുകൊണ്ടുപോകാനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലും എത്തിച്ചപ്പോള്‍ ഒരാളുടെ സാനിധ്യം പൊലീസ് ശ്രദ്ധിച്ചു. ഇന്നലെ രാത്രിയിലെ നസീറിനോട് സംശയാസ്പദമായി സംസാരിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിയെന്നാണ് ആദ്യം വെളിപ്പെടുത്തിയത്. വിശദമായ ചോദ്യംചെയ്യലിലാണ് നസീറിന്റെ കൂട്ടാളിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസാണ് കസ്റ്റഡിയിലുള്ളതെന്ന കാര്യം പൊലീസ് സ്ഥരീകരിച്ചത്. എസ്എസ്എല്‍സിക്കുശേഷം മതപാഠശാലയില്‍ വിദ്യാര്‍ഥിയാണ് ഇയാള്‍. ഷഹനാസിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്നാണ് എട്ട് കത്തുകള്‍ കണ്ടെടുത്തത്. മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നിവയിലെഴുതിയ കത്തുകളില്‍ ഭൂരിഭാഗവും നസീറിന്റെ നിര്‍ദേശങ്ങളാണ്. ജയിലിനുപുറത്തെ സ്ഥിതിഗതികള്‍ വിവരിച്ച് നസീറിന് ഷഹനാസ് എഴുതിയ കത്തുകളും പിടിച്ചെടുത്തവയില്‍പ്പെടും.

Top