കളി കാര്യമായി; പാകിസ്താനില്‍ ആറാം ക്ലാസുകാരന് ദാരുണാന്ത്യം

ലാഹോര്‍: ‘മുഖത്തടിച്ചുള്ള’ കളിക്കിടെ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നുവിലുള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. ബിലാല്‍ എന്ന കുട്ടിയാണ് മരിച്ചത്. സ്‌കൂളില്‍ ഇടവേള സമയത്ത് ബിലാലും മറ്റൊരു കുട്ടിയായ ആമിറും താപര്‍ കബഡി (മുഖത്തടിച്ചുള്ള കളി) കളിക്കാന്‍ തുടങ്ങി. ഇതിനിടെ കഴുത്തിന് സമീപം ശക്തമായി അടിയേറ്റതോടെയാണ് ബിലാലിന്റെ മരണം സംഭവിച്ചത്. കളി കാണാനായി വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു. ഈ മാസം ആദ്യമുണ്ടായ സംഭവത്തിന്റെ വീഡിയോ ഇന്നലെ മുതലാണ് പ്രചരിച്ചുതുടങ്ങിയത്. കളി തുടങ്ങിയതോടെ ഇരുവരും പരസ്പരം മുഖത്ത് അടിക്കാന്‍ തുടങ്ങി. ശക്തിയായി തന്നെയായിരുന്നു അടിച്ചിരുന്നത്. ഇതിനിടെ ആമിറിന്റെ ഒരു അടിയില്‍ ബിലാല്‍ തലകറങ്ങിവീണു. എന്നാല്‍ ബിലാലിന് എന്തു സംഭവിച്ചെന്ന് നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആരും മുന്നോട്ട് വന്നില്ല. അര മണിക്കൂറിന് ശേഷമാണ് ബിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നു. അതേസമയം കുട്ടിയെ പോസ്റ്റമോര്‍ട്ട് നടത്താത്ത സംഭവത്തില്‍ പൊലീസിനും വീഴ്ച സംഭവിച്ചു. താപ്പര്‍ കബഡി അഥവാ ചാന്ദ കബഡി പാകിസ്താനിലെ പഞ്ചാബില്‍ പല സ്ഥലത്തും പ്രശസ്തമായ കായികവിനോദമാണ്.

Top