കുരങ്ങ് ആളൊരു സംഭവമാണ്; ‘പെറ്റ’യുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സെല്‍ഫി കുരങ്ങന്

ഇന്തോനേഷ്യയിലെ ഒരു കുരങ്ങും അവന്‍ ഡിഎസ്എല്‍ആറില്‍ എടുത്ത സെല്‍ഫിയുമാണ് ഇപ്പോള്‍ അവാര്‍ഡിന് കാരണമായത്. ബ്രിട്ടീഷ് വന്യജീവി ഫോട്ടോഗ്രഫറായ ഡേവിഡ് സ്ലാട്ടറിന്റെ ക്യാമറയിലാണ് സെല്‍ഫി എടുത്തത്. ഡേവിഡ് ഈ ചിത്രം പുറത്ത് വിട്ടതോടെ ആ സെല്‍ഫി വൈറലായി. പല പരസ്യ കമ്പനികളും ചിത്രമുപയോഗിച്ച് സാമ്പത്തിക നേട്ടവും ഉണ്ടാക്കി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മൃഗക്ഷേമ സംഘടനായ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) രംഗത്തെത്തുന്നത്. കുരങ്ങെടുത്ത ചിത്രത്തിന്റെ ഉടമസ്ഥാവകാശം കുരങ്ങിനു തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വ്യക്തി പദവിയുള്ളവര്‍ക്ക് മാത്രമെ ഉടമസ്ഥാവകാശം നല്‍കാനാകൂ എന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ മൃഗങ്ങള്‍ക്കും വ്യക്തിപദവി എന്ന ആവശ്യവുമായി ലോകമാകെയുള്ള മൃഗസ്‌നേഹികള്‍ രംഗത്തെത്തി. പെറ്റ മേല്‍ക്കോടതിയെ സമീപിച്ചു. സെല്‍ഫിയില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് കോടതി വിധിച്ചതോടെയാണ് വിവാദം അവസാനിച്ചത്. ഇപ്പോഴിതാ സെല്‍ഫി കുരങ്ങ് വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. 2017ലെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി കുരങ്ങിനെ പെറ്റ പ്രഖ്യാപിച്ചതോടെയണ് വീണ്ടും സെല്‍ഫി വാര്‍ത്ത ഉയര്‍ന്നുവന്നത്.

Top