തിരുവനന്തപുരം: ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാന്‍ പിരിച്ച പണം എവിടെയെന്ന ചോദ്യമുയര്‍ത്തി യു.ഡി.എഫിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ പോക്കറ്റില്‍ നിന്ന് പണം തട്ടുന്നവര്‍ എന്ന വിളിപ്പേര് കോണ്‍ഗ്രസുകാര്‍ക്ക് വീഴരുതെന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി.
രാഹുൽഗാന്ധിയുടെ അമ്മകൂടിയായ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എൽഡിഎഫ് വർഗീയതയുമായി ഒത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വികസനകാര്യത്തില്‍ സംവാദം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്ത മുഖ്യമന്ത്രി, പക്ഷേ അതിനായി സ്ഥലമോ സമയമോ നിശ്ചയിക്കാന്‍ തയ്യാറായില്ല. ‘ഇന്നലെ രാവിലെ ഒന്‍പത് മണി മുതല്‍ ആ സംവാദം ഫെയ്സ്ബുക്കില്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ ഞാന്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ അവിടെ പറയണം. സംവാദം നമുക്ക് തുടരാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിയമസഭയില്‍ ലഭിച്ച അവസരങ്ങള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇപ്പോള്‍ സംവാദത്തിന് മുറവിളി കൂട്ടുന്നത് നുണകള്‍ പ്രചരിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി വീട് പണി തുടങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം ‘പച്ചക്കള്ള’മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തില്‍ വീട് നിര്‍മ്മാണത്തിനായി ഒരു അപേക്ഷ പോലും നല്‍കിയിട്ടില്ല. നോവലുകളിലെ സാങ്കല്‍പ്പിക സ്ഥലങ്ങളെപ്പോലെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. മൃതദേഹങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് കോണ്‍ഗ്രസുകാരെ വിളിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും എന്നാല്‍ മറുപടി പറയാതിരിക്കുന്നതിലൂടെ ആ വിളിപ്പേരിലേക്ക് അവര്‍ നടന്നുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യു.ഡി.എഫ്. നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് ലക്ഷ്യം വെച്ചു. ‘പോറ്റിയെ ശബരിമലയില്‍ കേറ്റിയത് നിങ്ങളുടെ ഭരണകാലത്താണ്. സോണിയാ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കാന്‍ അവസരമൊരുക്കിയത് യു.ഡി.എഫ്. കണ്‍വീനറാണ്. എസ്.പി.ജി. സുരക്ഷയുള്ള സോണിയയുടെ വസതിയില്‍ സ്വര്‍ണ്ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും യു.ഡി.എഫ്. കണ്‍വീനറും പത്തനംതിട്ട എം.പി.യും ഒത്തുകൂടിയത് എന്തിനാണ്?’ – മുഖ്യമന്ത്രി ചോദിച്ചു.
‘സ്വർണം കട്ടത് ആരപ്പാ’
പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് പറഞ്ഞയുടൻതന്നെ സദസ്സിൽനിന്ന് വൻ കരഘോഷമാണുയർന്നത്.










