ജനപ്രതിനിധികള്‍ക്ക് മാതൃകയായ ജനകീയ മെമ്പര്‍; ശിഹാബ് മാട്ടുമുറി കൊടിയത്തൂരിന്റെ അഭിമാനം

ജനപ്രതിനിധികള്‍ ശിഹാബ് മാട്ടുമുറിയെ മാതൃകയാക്കണം, ഞാന്‍ തിരുവനന്തപുരത്തെത്തിയാല്‍ ശിഹാബിന്റെ കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റുമായി പങ്കുവെക്കും. എല്ലാമെമ്പര്‍മാര്‍ക്കും ശിഹാബിന്റെ വിവരങ്ങള്‍ വെച്ച് കത്തെഴുതാന്‍ പറയും. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശന്‍ അവര്‍കള്‍ ശിഹാബിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. ഇത് തന്നെയാണ് സാധാരണക്കാരുടെ പ്രതിനിധിയായ ശിഹാബ് എന്ന മൂന്നാം വാര്‍ഡ് മെമ്പറെ വ്യത്യസ്തനാക്കുന്നതും.
തന്നെ വിജയിപ്പിച്ച ജനങ്ങളോടുള്ള, സമൂഹത്തില്‍ സാധാരണക്കാരും പട്ടിണി പാവങ്ങളുമായവരോടുള്ള കരുണയും അനുകമ്പയും പറയാതെ വയ്യ.
ഒരു വര്‍ഷത്തിനിടയില്‍ ശിഹാബ് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.
5 വര്‍ഷം കൊണ്ട് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, മാട്ടുമുറിയെ സ്മാര്‍ട്ട്മുറിയാക്കി പ്രദേശം മുഴുവന്‍ സൗജന്യ വൈഫൈ കണക്ഷന്‍, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം, കിടപ്പാടമില്ലാത്തവര്‍ വീടിനായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാവുമ്പോള്‍ ജനകീയ പങ്കാളിത്തത്തോടെ വീട് നിര്‍മ്മാണം. ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങള്‍ .എല്ലാത്തിനും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയുമായി ഉമ്മയും ഭാര്യയും മക്കളും സുഹൃത്തുക്കളും.
ഇത് മാത്രമല്ല പന്നിക്കോട് എ.യു.പി സ്‌കൂളില്‍ കേരളത്തിന് തന്നെ മാതൃകയായ ഹൈടെക് വാക്‌സിനേഷന്‍ സെന്ററിന്റെ മാതൃകാപരമായ മേല്‍നോട്ടം. കോവിഡ് ദുരിതകാലത്ത് ഒരാളും പട്ടിണികിടക്കാതിരിക്കാന്‍ ആരംഭിച്ച മാതൃകാ കമ്മ്യൂണിറ്റി കിച്ചന്റെ ചെയര്‍മാന്‍ ശിഹാബ് ആയിരുന്നു. യാതൊരുവിധ പരാതികള്‍ക്കുമിട നല്‍കാതെ 3 മാസക്കാലം വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി അന്നമൂട്ടി കമ്യൂണിറ്റി കിച്ചണ്‍…. അസൂയാവഹമായ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍…..
പഞ്ചായത്തിലെത്തിയാല്‍ തന്റെ വാര്‍ഡിനെ കുറിച്ചും വാര്‍ഡിലെ ജനങ്ങളെ കുറിച്ചും അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെ കുറിച്ചുമുള്ള അന്വേഷണങ്ങള്‍. ഒരു ജനപ്രതിനിധി ഇതില്‍പ്പരം എങ്ങനെ പ്രവര്‍ത്തിക്കാനാണ്. ആര്‍ക്ക് കഴിയും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഷിഹാബിനല്ലാതെ. എതിരാളികളുടെ പോലും ബഹുമാനം നേടിയെടുക്കാന്‍ ഈ ജനകീയ മെമ്പറെ അര്‍ഹനാക്കിയതും ഇതൊക്കെ തന്നെയാണ്.
ഇനിയുമുണ്ട് 4 വര്‍ഷങ്ങള്‍ മുന്നില്‍. പ്രിയ സഹപ്രവര്‍ത്തകന് കൂടുതല്‍ ഊര്‍ജ്വസ്വലനായി പ്രവര്‍ത്തിക്കാന്‍ ദൈവാനുഗ്രമുണ്ടാവട്ടെ.
-ഷംലൂലത്ത്

Top