റോം : പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ ലോകത്തോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ശത്രുതയുടെ പാത വെടിയാനും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. അവിശ്വാസം, ഭയം, സ്വാർത്ഥത, കോപം തുടങ്ങിയ ഘടകങ്ങൾ യുദ്ധത്തിലൂടെയും അനീതിയിലുടെയും രാജ്യങ്ങളെയും മനുഷ്യരെയും ഒറ്റപ്പെടുത്തുന്നുവെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
നൈരാശ്യത്തെ പ്രതിരോധിക്കാനും തളരാതെ മുന്നോട്ടുപോകാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ ലോകത്തെമ്പാടും വളരാൻ അനുവദിക്കണമെന്നും മാർപാപ്പ് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്നലെ നടത്തിയ അഭിസംബോധനയിലാണ് മാർപാപ്പയുടെ പരാമർശങ്ങൾ.
മനുഷ്യന് ശരീരത്തെ ഇല്ലാതാക്കാനാകുമെങ്കിലും സ്‌നേഹമാകുന്ന ദൈവത്തിന്റെ ജീവൻ മരണത്തെ മറികടക്കാനാകുന്ന നിത്യജീവനാണെന്നും അതിനെ തടവിലാക്കാനാകില്ലെന്നും മാർപാപ്പ പറഞ്ഞു. ഇപ്പോഴത്തെ സംഘർഷങ്ങളുടെ പേര് പറഞ്ഞില്ലെങ്കിലും വിഭജിക്കുന്നതും വധിക്കുന്നതുമായ പാപത്തിന്റെ കാഠിന്യത്തോട് ദൈവം സ്‌നേഹത്തിന്റെ ശക്തിയാൽ പ്രതികരിക്കുമെന്നും ജീവിതങ്ങളെ അത് പുനസ്ഥാപിക്കുമെന്നും മാർപാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തിന്റെ ശക്തി ഏത് തിന്മയേക്കാളും ശക്തമാണെന്നും മാർപാപ്പ പറഞ്ഞു.
പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കൽ.
മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ ജീവൻ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാൽപതു ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. പ്രാർത്ഥനാനിർഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം.
ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും വിരുന്നു കൂടിയാണ് ഈസ്റ്റർ. അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും ദയയുടേയും ലോകത്തേക്ക് മനുഷ്യമനസ്സിന്റെ ഒരു ഉയിർത്തെഴുന്നേൽപ് കൂടിയായി മാറുമ്പോഴാണ് ഈസ്റ്റർ അതിന്റെ യഥാർത്ഥസ്വത്വം കണ്ടെത്തുന്നത്.










