പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ലേഡീസ് ഹോസ്റ്റല്‍ ഉടമ ഗല്‍ഫിലേക്ക് മുങ്ങി.പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി: പ്രതിക്ക് ഐപിഎസ് ഉദ്യോഗസ്ഥയുമായി ബന്ധം

കൊച്ചി : ലേഡീസ് ഹോസ്റ്റല്‍ ഉടമയും കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ യുവാവിനെതിരെ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ലുക്ക്ഔട്ട് നോട്ടിസ്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കോതമംഗലം സ്വദേശി ‘ഷാജിക്ക’ എന്ന ഇബ്രാഹിമിനെതിരേ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ഒരു ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇബ്രാഹിം എന്ന് ആരോപണമുണ്ട്. അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നതാണെന്നാണ് ആരോപണം.
സ്വന്തമായി ലേഡീസ് ഹോസ്റ്റലുള്ള റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികൂടിയായ ഇബ്രാഹിമിനെതിരേ ഇയാളുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡിസംബര്‍ ഏഴിന് എറണാകുളം പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഉന്നത ഐ.പി.എസ്. സമ്മര്‍ദംമൂലം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം. കേസ് വരുമെന്നായതോടെ പ്രതി ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.
കടവന്ത്രയിലെ ഫല്‍റ്റിലും വാഗമണ്ണിലും എത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാവിന്റെ അറിവോടെയാണ് മാനഭംഗം നടന്നതെന്ന് സംശയിക്കുന്നു. പോലീസില്‍ പരാതിപ്പെടുന്നതിനുമുമ്പ് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമം നടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപവരെ വിലപേശല്‍ നടന്നതായാണ് ആരോപണം.

Top