റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുക്കാരന്റേതിന് തുല്ല്യം; താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്…

ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്ന് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൂപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക് പ്രായം ഒട്ടും പോറലേല്‍പ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.റൊണാള്‍ഡോയുടെ മസില്‍ മാസും, വേഗതയും, കൊഴുപ്പുമെല്ലാം പരിശോധിച്ചാണ് ഏതാണ്ട് 13 വയസിന് ചെറുപ്പമാണ് താരത്തിന്റെ ശരീരമെന്ന വിലയിരുത്തലിലെത്തിയത്. ഏഴ് ശതമാനമാണ് ശരീരത്തിലെ കൊഴുപ്പ്. ഇത് സാധാരണ കളിക്കാരനെക്കാള്‍ മൂന്ന് ശതമാനം കുറവാണ്.

അമ്പത് ശതമാനമാണ് മസില്‍ മാസ്. ഒരു കളിക്കാരന്റെ ശരാശരിയേക്കാള്‍ നാലുശതമാനം കൂടുതലാണ് ഇത്.നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനാണ് റൊണാള്‍ഡോ. 33.98 കിലോമീറ്ററാണ് ഒരു മണിക്കൂറിലെ വേഗത. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോയ്ക്ക് ഇനിയും 10 വര്‍ഷത്തിലധികം ഇതേ ശാരീരിക ക്ഷമതയില്‍ ഫുട്‌ബോള്‍ കളിക്കാം. നേരത്തെ താരം പറഞ്ഞിരുന്നതുപോലെത്തന്നെ ചെറുപ്പമാണ് റൊണാള്‍ഡോ. ഇനിയും രണ്ട് ലോകകപ്പുകളില്‍ സാന്നിധ്യമറിയിക്കാന്‍ ലോകത്തെ മുന്‍നിര താരത്തിന് കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല. അടുത്തിടെ റയല്‍ മാഡ്രിഡില്‍ നിന്നും 105 മില്യണ്‍ പൗണ്ടിനാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രായമായെങ്കിലും യുവകളിക്കാരേക്കാള്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നത് തന്നെയാണ് ഇപ്പോഴും ഫുട്‌ബോള്‍ മാര്‍ക്കറ്റില്‍ റൊണാള്‍ഡോയുടെ വിലകൂട്ടുന്നത്. 2009 മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയാണ് ഇറ്റാലിയന്‍ ക്ലബ് യുവെന്റ്‌സ് സ്വന്തമാക്കിയത്. ഏകദേശം 242 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ നാലു വര്‍ഷത്തേക്കാണു കരാറെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു സീസണുകളിലായി യുവെന്റസാണ് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാര്‍. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റൊണാള്‍ഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

അതേസമയം, പകരക്കാരനായി റയലിലേക്ക് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറുടെയും കിലിയന്‍ എംബപെയുടെയും പേരുകള്‍ ഇപ്പോള്‍ സജീവമാണ്. കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ യുവെന്റസിനെതിരെ അവരുടെ മൈതാനത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക്. ഈ മല്‍സരത്തില്‍ റയല്‍ 3-0നു ജയിച്ചു. ഇപ്പോള്‍ അതേ മൈതാനത്തേക്കാണ് മുപ്പത്തിമൂന്നുകാരന്‍ ക്രിസ്റ്റ്യാനോ എത്തുന്നത്. പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ് സിപിയില്‍നിന്ന് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയതോടെയാണു ക്രിസ്റ്റ്യാനോയ്ക്കു സൂപ്പര്‍താര പരിവേഷം ലഭിച്ചത്.

യുണൈറ്റഡ് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ ആറു വര്‍ഷം ഇംഗ്ലണ്ടില്‍ തുടര്‍ന്ന ക്രിസ്റ്റ്യാനോ 2009ല്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ എട്ടു കോടി പൗണ്ടിനാണ് (ഏകദേശം 728 കോടി രൂപ) സ്പാനിഷ് ക്ലബ് റയലില്‍ ചേര്‍ന്നത്. റയലിനൊപ്പം നാലുതവണ ചാംപ്യന്‍സ് ലീഗ്, രണ്ടു തവണ ലാ ലിഗ, സ്പാനിഷ് കപ്പ്, മൂന്നു തവണ ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. റയലിനുവേണ്ടി 451 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ക്ലബ്ബിന്റെ ടോപ് സ്‌കോററുമാണ്. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ റൊണാള്‍ഡോ 2016ലെ യൂറോ കപ്പ് കിരീടനേട്ടത്തിലേക്കു ടീമിനെ നയിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോടു പരാജയപ്പെട്ടു. അഞ്ചു തവണ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റയലിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം കാണാനെത്തിയത് 85, 000 ആരാധകരാണ്. തുടര്‍ന്ന് പിന്നിട്ട ഒന്‍പതു സീസണുകളില്‍ എട്ടെണ്ണത്തിലും നാല്‍പതിലധികം ഗോളുകള്‍ വീതം നേടി ക്രിസ്റ്റ്യാനോ ക്ലബിന്റെ വീരനായകനായി. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടം 2014ല്‍ നേടിയതും ക്രിസ്റ്റ്യാനോയുടെ മികവിന്റെ കരുത്തിലാണ്. തുടര്‍ന്ന് മൂന്നുതവണ കൂടി ക്ലബ് യൂറോപ്പിന്റെ ചാംപ്യന്‍മാരായതിലും സൂപ്പര്‍താരത്തിന്റെ പ്രതിഭയാണ് നിര്‍ണായകമായത്.

ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ വിജയികളായതിനു പിന്നാലെ ക്ലബ് വിട്ടേക്കുമെന്നു സൂചിപ്പിച്ച ക്രിസ്റ്റ്യാനോ പിന്നീട് ഇതു തിരുത്തിയിരുന്നു. എന്നാല്‍, കുറേ ആഴ്ചകളായി ക്ലബ് മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. ക്രിസ്റ്റ്യാനോയുടെ വിടവാങ്ങലോടെ റയല്‍ മഡ്രിഡിന്റെ സുവര്‍ണ കാലഘട്ടത്തിലെ ഒരു അധ്യായത്തിനാണു തിരശ്ശീല വീഴുന്നത്. ഒരു പതിറ്റാണ്ടായി റയല്‍ മഡ്രിഡ് – ബാര്‍സിലോന പോരാട്ടത്തെക്കാള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത് ഇരു ടീമുകളുടെയും പ്രധാന താരങ്ങളായ ക്രിസ്റ്റ്യാനോയുടെയും ലയണല്‍ മെസ്സിയുടെയും കൊമ്പുകോര്‍ക്കലുകളായിരുന്നു. ഇനി ഇവര്‍ തമ്മില്‍ പൊരുതുന്നതു യൂറോപ്യന്‍ ക്ലബ് ടൂര്‍ണമെന്റുകളുടെ പൊതുവേദിയില്‍ മാത്രമാകും.

Top