വീണ്ടും ഒരു ലോകമഹായുദ്ധം നടക്കുമോ ? റഷ്യയെ എങ്ങനെയും മുട്ടുകുത്തിക്കാൻ അമേരിക്കയും നാറ്റോയും രംഗത്ത് എന്ന് റിപ്പോർട്ട് . യുക്രെയ്ൻ – റഷ്യ സംഘർഷത്തെ ലോകത്തിന്റെ ഒരറ്റത്ത് നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല .മറിച്ച് റഷ്യയെ എങ്ങനെയും മുട്ടുകുത്തിക്കാൻ അമേരിക്കയും നാറ്റോയും കൃത്യമായി പ്ലാൻ ചെയ്ത് ആവിഷ്കരിച്ച ഒരു തന്ത്രമാണ് യുക്രെയ്‌നിലൂടെ നടപ്പാക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇതോടെ, ഒരു മൂന്നാം ലോക മഹായുദ്ധത്തിനു തന്നെയാണിപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. ഇക്കാര്യം റഷ്യൻ ഇൻ്റർനാഷണൽ അഫയേഴ്സ് കൗൺസിൽ അംഗവും പ്രമുഖ റഷ്യൻ ചിന്തകനുമായ, ദിമിത്രി ട്രെനിനാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളാണ് ഒരു പക്ഷത്തെങ്കിൽ അവരുടെ പൊതു ശത്രു, അത് റഷ്യ മാത്രമാണെന്നും, റഷ്യയെ യുദ്ധത്തിൽ തോൽപ്പിച്ച് ഒറ്റപ്പെടുത്തുക എന്നത്, പാശ്ചാത്യ രാജ്യങ്ങളുടെ അജണ്ടയാണെന്നുമാണ്, റഷ്യ ടുഡേയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദിമിത്രി ട്രെനിൻ പറയുന്നത് പ്രകാരം, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായോ, രാഷ്ട്രീയപരമായോ ഈ യുദ്ധത്തെ ഒരിക്കലും കാണാൻ കഴിയില്ല. മറിച്ച് റഷ്യയെ തളർത്തി, ഒറ്റപ്പെടുത്തി, ആത്യന്തികമായി തകർക്കുക എന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തന്ത്രപരമായ ഇടപെടലായി തന്നെ വേണം വിലയിരുത്താൻ.
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ അടുത്ത സുഹൃത്തു കൂടിയായ ദിമിത്രി ട്രെനിൻ്റെ മറ്റു വാദങ്ങൾ എന്തൊക്കെയാണ് എന്നത് അദ്ദേഹത്തിൻ്റെ കാഴ്ചപാടിലൂടെ തന്നെ നമുക്ക് ഇനി പരിശോധിക്കാം.
വർഷങ്ങളായി പടിഞ്ഞാറൻ രാജ്യങ്ങൾ, യൂറോപ്പിലുടനീളം അവരുടെ സ്വാധീനം ക്രമാനുഗതമായി വികസിപ്പിച്ചുവരികയായിരുന്നു, അതിന്റെ ഭാഗമായാണ് നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളെ റഷ്യയുടെ അതിർത്തികളിലേക്ക് അപകടകരമായ വിധം വിന്യസിച്ചത് പോലും. അതേസമയം ഇത് മറ്റ് രാജ്യങ്ങളിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല, സുരക്ഷാപരമായ ആശങ്കകൾ അവിടെ ഉയർത്തിയതോടൊപ്പം അവരുടെ സ്വത്വത്തിനു മേലുള്ള കടന്നുകയറ്റം ആ രാജ്യങ്ങളെ വലിയ തോതിലുള്ള അസന്തുലിതാവസ്ഥയിലേക്കാണ് നയിച്ചത്. ദീർഘകാലമായി ഈ കടന്നുകയറ്റ ശക്തികൾ അവരുടെ സാമ്പത്തിക, സാംസ്കാരിക മൂല്യങ്ങൾ ഈ രാജ്യങ്ങളിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം വളരെ കാലമായി തുടരുന്ന ഈ സംഘർഷങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തിയ കാഴ്ചകളാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
യുക്രെയ്‌നുമായുള്ള സംഘർഷത്തിൽ റഷ്യയെ എന്ത് വില കൊടുത്തും തോൽപ്പിക്കുക എന്നതിന് പിന്നിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് നിരവധി ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. ആഗോള വ്യാപാരം, നയതന്ത്രം, സാങ്കേതികവിദ്യ, എന്നിവയിൽ നിന്ന് റഷ്യയെ പൂർണമായി ഒഴിവാക്കി, ഒരുതരം വിധേയത്വത്തിലേക്ക് നയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനായി, റഷ്യയെ പലവിധത്തിൽ ഉപരോധിക്കുക, സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, നയതന്ത്രപരമായി ഒറ്റപ്പെടുത്തുക തുടങ്ങിയ ക്യാമ്പെയിനുകളെല്ലാം ഇവർ ഉപയോഗിച്ചിട്ടുണ്ട്. റഷ്യയെ അടിസ്ഥാനപരമായി അസ്ഥിരപ്പെടുത്തി, ആഗോള പങ്കാളിത്തങ്ങളിൽ നിന്നും അകറ്റി, ദേശീയ താല്പര്യങ്ങൾ പോലും സംരക്ഷിക്കുന്നതിൽ നിന്ന് തടഞ്ഞ് ഒന്നുമല്ലാതാക്കി മാറ്റാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇതെല്ലാം.










