സ്വന്തം ലേഖകൻ
കൊച്ചി: സീറോ മലബാർ സഭ അധ്യക്ഷനെ ഭൂമി കുംഭകോണത്തിലേയ്ക്കു വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ വൻ ദുരൂഹതയുണ്ടെന്നും, സംഭവത്തിനു പിന്നിൽ ഗുഡാലോചനയുണ്ടെന്നുമാണ് ഇപ്പോൾ ഒരു വിഭാഗം വിശ്വാസികൾ ആരോപിക്കുന്നത്. എളിമയുടെ അടയാളമായി അറിയപ്പെടുന്ന മാർ ആലഞ്ചേരി കോടികളുടെ കുംഭകോണത്തിൽ ആരോണപണ വിധേയനായത് വൻ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. വർഷങ്ങളോളം നിരവധി രൂപതകളുടെ ചുമതല വഹിച്ചിട്ടുള്ള ആലഞ്ചേരിക്കെതിരെ പൊട്ടിപുറപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ സഭയിലെ തന്നെ ഉന്നതരാണെന്നാണ് ഇന്ത്യൻ കാത്തലിക്ക് ഫോറം പ്രസിണ്ടന്റ് അഡ്വ മെൽവിൽ മാത്യു പന്തക്കൽ പറയുന്നു.
സഭയേയും സഭാ പിതാവിനെയും ഒറ്റുകൊടുക്കുന്ന യൂദാസുമാരാണ് ആലഞ്ചേരി പിതാവിനെതിരായി പുതിയ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. 2016 ൽ നടന്ന ഭൂമി കച്ചവടത്തിൽ ഇപ്പോൾ കർദ്ദിനാളിനാണ് മുഖ്യപങ്കെന്ന മാധ്യമ വാർത്തകൾ സംശയാസ്പദമാണ്. എറണാകുളം, അങ്കമാലി രൂപതകളിലെ ചില വൈദീകരാണ് കുപ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നത് ഖേദകരമാണെന്ന് അഡ്വ മെൽവിൽ പറഞ്ഞു.
കർദ്ദിനാൾ കൂടെയുള്ളവരെ വിശ്വാസത്തോടെ ഏൽപ്പിച്ച കാര്യങ്ങളിലാണ് ക്രമക്കേട് നടന്നതെന്ന് ഇപ്പോൾ സംശയിക്കുന്നത്. കർദ്ദിനാളിനെ സഹായിക്കാൻ സഹായ മെത്രാൻമാരും കമ്മിറ്റി അംഗങ്ങളായ വൈദീകരുമുണ്ട് അവരാണ് കാര്യങ്ങൾ കൃത്യമായി നടപ്പാക്കേണ്ടത് അവർ പറയുന്ന കാര്യങ്ങൾ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുകയാണ് ആലഞ്ചേരി പിതാവ് ചെയ്തത് എന്നാൽ ഇതിനു പിന്നിൽ വൻ ചതി നടന്നതായും മെൽവിൽ ആരോപിച്ചു. പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് പുറത്ത് വരും മുമ്പ് ആലഞ്ചേരി പിതാവിനെ മാധ്യമ വിചാരണ ചെയ്യുന്നത് നീതികേടാണ്. വൈദീകർക്ക് മാത്രമായി സഹായ മെത്രാൻ നൽകിയ സർക്കുലർ സഭാ ചരിത്രത്തിലാദ്യമായാണ് മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും ലഭിക്കുന്നത്. സഭയുടെ അച്ചടക്കം നിറഞ്ഞ ആത്മീയതയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലേയ്ക്ക് ചില വൈദീകരുടെ നടപടികൾ നീങ്ങി തുടങ്ങി.
സ്വന്തം മക്കളെ വിശ്വാസമർപ്പിച്ച് ചെയ്ത കാര്യങ്ങൾക്കാണ് അദ്ദേഹം ഇപ്പോൾ ആരോപണ വിധേയനായിരിക്കുന്നത്. സഭാമക്കളെ ഭിന്നിപ്പിക്കാനും അവഹേളിക്കാനും നടക്കുന്ന നീക്കങ്ങളെ ഒരു വിശ്വാസിയും അംഗീകരിക്കില്ല. ആലഞ്ചേരി പിതാവിനൊപ്പം ലോകം മുഴുവനുമുള്ള സഭാവിശ്വാസികൾ അണിനിരക്കുമെന്നും അഡ്വ മെൽവിൽ മാത്യു പറഞ്ഞു.


