സരിതയുടെ പരാതിയില്‍ അന്വേഷണം പാതിവഴിയില്‍; പരാതികളില്‍ വൈരുദ്ധ്യമെന്നും റിപ്പോര്‍ട്ട്; സോളാറില്‍ കുഴഞ്ഞ് പിണറായിയും

കൊച്ചി: സോളാര്‍ ക്മീഷന്റ റിപ്പോര്‍ട്ടിന്‍മേലുള്ള പരാതിയിലെ അന്വേഷണം ഒന്നുമായില്ല. കൂടാതെ തന്നെ പീഡിപ്പിച്ചവരെക്കുറിച്ചുള്ള സരിതയുടെ രണ്ടാമത്തെ പരാതിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അന്വേഷണം ഇനിയും വൈകും. പരാതിയില്‍ എന്തു നടപടി എന്നതിനെക്കുറിച്ചു ആകെ ആശയക്കുഴപ്പമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സരിത നല്‍കുന്ന രണ്ടാമത്തെ പരാതിയാണിത്. നേരത്തേ പിണറായി വിജയനു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

സര്‍ക്കാര്‍തന്നെ സരിതയില്‍നിന്നു വീണ്ടും ഒരു പരാതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചാല്‍ അതിന്റെ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. അങ്ങനെ ഉണ്ടായാല്‍ അത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകും. രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുകയും ചെയ്യും. അതിനാല്‍ മതിയായ കരുതലെടുക്കും. തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. എഴുതി നല്‍കിയ പരാതിയില്‍ സരിത തെളിവു നല്‍കേണ്ടി വരും. പീഡനമെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായത്. അതില്‍ എങ്ങനെ തെളിവുകിട്ടുമെന്ന ചോദ്യവും സജീവമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ രണ്ടു പരാതികള്‍ക്കു മുമ്പ്, തന്നെ പീഡിപ്പിച്ചവരെക്കുറിച്ചു സരിതയുടേതായി പറയുന്ന മൂന്നു കത്തുകളാണു വാര്‍ത്തകളില്‍ വന്നത്. ഒന്നു സരിത തിരുവനന്തപരത്തു ജയിലില്‍ വച്ച് എഴുതിയതും സരിതയുടെ അഭിഭാഷകന്‍ കൊണ്ടുപോയതുമായ കത്ത്. രണ്ട് സരിത തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ഉയര്‍ത്തിക്കാട്ടിയതും ചില ഭാഗങ്ങള്‍ മാധ്യമ ഫൊട്ടോഗ്രഫര്‍മാര്‍ സൂം ചെയ്തു പ്രസിദ്ധപ്പെടുത്തിയതുമായ കത്ത്. മൂന്നാമത്തേത് ഏഷ്യാനെറ്റ് ചാനല്‍ ലേഖകന്‍ സരിതയുടേതായി കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്ത്. ഈ സാഹചര്യത്തില്‍ സരിതയുടെ കത്തുകളിലെ വിശ്വാസ്യതയെ ആരോപണ വിധേയര്‍ ചോദ്യം ചെയ്യും. കോടതികളില്‍ നിയമപോരാട്ടം എത്തിയാല്‍ പ്രതികള്‍ക്ക് അനുകൂലമാകും കാര്യങ്ങളെന്നാണ് പൊലീസിലെ വിലയിരുത്തല്‍.

ഈ കത്തുകളിലെയും പിന്നീടു നല്‍കിയ രണ്ടു പരാതികളിലെയും വിശദാംശങ്ങളിലെ പൊരുത്തക്കേടും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതിനിടെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു വിടാനും സര്‍ക്കാര്‍ നീക്കമുണ്ട്. ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള നിയുക്തസംഘത്തിന്റെ അന്വേഷണപരിധിക്കും അപ്പുറമുള്ള കാര്യങ്ങള്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു സിബിഐയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പളിനിമാണിക്യം, മുന്‍കേന്ദ്രമന്ത്രിയുടെ മകന്‍ തുടങ്ങിയവര്‍ക്കെതിരേ സരിത ആരോപിച്ച ലൈംഗികാരോപണപരാതിയില്‍ കേസെടുക്കാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ കേരളത്തിനു പുറത്തും നടന്നിട്ടുള്ളതിനാല്‍ ദേശീയപ്രാധാന്യമുണ്ട്. പ്രതിസ്ഥാനത്തു പ്രതിപക്ഷനേതാക്കളായതിനാല്‍ ഭരണതലത്തിലുള്ള ഇടപെടല്‍ സംബന്ധിച്ച് ഉയര്‍ന്നേക്കാവുന്ന ആരോപണം ഒഴിവാക്കാനും അന്വേഷണം സിബിഐക്കു വിടുന്നതാണ് ഉചിതമെന്നു സര്‍ക്കാര്‍ കരുതുന്നു.

ഇക്കാര്യം സി.പി.എം. സെക്രട്ടേറിയറ്റും ചര്‍ച്ചചെയ്യുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രത്യേകസംഘത്തെ പഴിചാരി അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതിപക്ഷനീക്കമുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമുണ്ട്. സോളാര്‍ കേസില്‍ ബലാത്സംഗം, കൈക്കൂലി ഉള്‍പ്പെടെയുള്ള ഗൗരവതരമായ വെളിപ്പെടുത്തലുകളെക്കുറിച്ചു ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നിര്‍ദേശിച്ചിരുന്നു. കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാനാണു സര്‍ക്കാരിന്റെ തീരുമാനം. അതു ലഭിച്ച ശേഷമേ ഇനി അന്വേഷണ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു താന്‍ നല്‍കിയ പരാതികള്‍ അട്ടിമറിക്കപ്പെട്ടെന്നും അന്നത്തെ പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ആരോപിച്ചാണ് സരിത മുഖ്യമന്ത്രിക്കു വീ്ണ്ടും പരാതി നല്‍കിയത്. മുഖ്യമന്ത്രി അന്നുതന്നെ പരാതി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറി. ഈ പരാതിയില്‍ എടുക്കേണ്ട നടപടി സംബന്ധിച്ചാണു പൊലീസ് മേധാവി നിയമോപദേശം തേടിയത്.
മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തിനും സരിത നേരത്തേ നല്‍കിയ പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. പ്രതിരോധ ഇടപാടില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുന്‍കേന്ദ്രമന്ത്രിയുടെ മകന്‍ ശാരീരികമായി ചൂഷണം ചെയ്‌തെന്ന് ഈ പരാതിയില്‍ സരിത ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പ്രതിക്കൂട്ടിലായതോടെ സോളാര്‍ കേസ് ദേശീയശ്രദ്ധയാകര്‍ഷിച്ചു. സമുന്നതനേതാവിന്റെ മകനും വിവാദത്തില്‍ അകപ്പെട്ടതോടെ കേസ് കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയായുധമാക്കാന്‍ കിട്ടുന്ന ഏതവസരവും എന്‍.ഡി.എ. സര്‍ക്കാര്‍ ഉപയോഗിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ സോളാര്‍ കേസ് സിബിഐ. ഏറ്റെടുക്കാന്‍ സാധ്യത ഏറെയാണ്.

Top