പങ്കാളിയുടെ ഫോണ്‍ അനുവാദമില്ലാതെ പരിശോധിച്ചാല്‍ തടവും പിഴയും

റിയാദ്: സൗദിയില്‍ പങ്കാളിയുടെ ഫോണ്‍ അനുവാദമില്ലാതെ പരിശോധിച്ചാല്‍ ഇനി മുതല്‍ തടവും പിഴയും ലഭിക്കും. 90 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് പിഴ. മാത്രമല്ല ഒരു വര്‍ഷം തടവും ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തുന്ന സൈബര്‍ നിയമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. പങ്കാളിയുടെ ഫോണിലെ ചിത്രങ്ങളും വിവരങ്ങളും അനുവാദമില്ലാതെ കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്താല്‍ ശിക്ഷയുടെ വ്യാപ്തി വര്‍ധിക്കും. ഫോണിലെയെന്ന പോലെ കംപ്യൂട്ടറിലെ വിവരങ്ങള്‍ക്കും നിയമം ബാധകമാണ്. പങ്കാളിയുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നതിനോ പേടിപ്പിക്കുന്നതിനോ ഉപയോഗിക്കുന്നതും കുറ്റകരമാക്കി. സ്വകാര്യ വിവരങ്ങള്‍ ഇത്തരത്തില്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താലും ശിക്ഷ ലഭിക്കും. കഴിഞ്ഞ ആഴ്ച്ച മുതലാണ് പുതിയ നിയമങ്ങള്‍ സൈബര്‍ ക്രൈം നിയമത്തിന് കീഴില്‍ കൊണ്ട് വന്നത്. സൈബര്‍ കുറ്റങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിയമത്തില്‍ ഇത്തരം മാറ്റം വേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ പറയുന്നു.

Top