സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം

അമ്പത്തിഒമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം. രാവിലെ 8.45നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കൗമാര കലാമേളയ്ക്ക് പതാക ഉയര്‍ത്തും. 59 വിദ്യാര്‍ഥികള്‍ മണ്‍ ചിരാത് തെളിയിക്കും. തുടര്‍ന്ന് 29 വേദികളില്‍ മത്സരം തുടങ്ങും. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അന്‍പത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക.

29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്. ഹൈസ്‌ക്കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്‌കൂള്‍ ആണ്‍ കുട്ടികളുടെ ഭരത നാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ ആദ്യ ദിനം മത്സരം നടക്കും. മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകള്‍ മാത്രമാണ്. സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളില്‍ പ്രധാനവേദിയുള്‍പ്പടെ പലതും ഒരുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയ ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിന്റെ ഭക്ഷണവേദിയുടെ പാലുകാച്ചല്‍ ചടങ്ങ് പ്രധാനവേദിയില്‍ രാവിലെ പതിനൊന്ന് മണിയോടെ നടന്നു. മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. ആര്‍ഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയില്‍. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

Top