തൃശൂര്‍: കപ്പ് തൂക്കി കണ്ണൂർ 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കി കണ്ണൂര്‍. കഴിഞ്ഞ വര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിച്ചാണ് കണ്ണൂര്‍ ജേതാക്കളായത്. ആതിഥേയരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. പാലക്കാട് മൂന്നാമതെത്തി. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂര്‍ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തില്‍ കപ്പ് കണ്ണൂര്‍ തൂക്കുകയായിരുന്നു.
കലാ കേരളത്തെ ആവേശത്തിമിർപ്പിലാക്കിയ കേരളാ സ്കൂൾ കലോത്സവത്തിന് സമാപനം; മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലാണ് പരിപാടിയിൽ മുഖ്യാതിഥിയായത്. കേരള സ്കൂൾ കലോത്സവം മത്സരം മാത്രമല്ല, അതൊരു ഉത്സവമാണ് എന്ന് മോഹൻലാൽ പറഞ്ഞു. കലോത്സവത്തിൻ്റെ ഭാഗമാകാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യവും, പുണ്യവുമായി കാണുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. കലോത്സവം കുട്ടികളെ പങ്കുവയ്ക്കലിൻ്റെ രസം ശീലിപ്പിക്കുന്നു. തോൽവി വിജയത്തിൻ്റെ പടവ് ആണെന്ന് പഠിപ്പിക്കുന്നു. ജയപരാജയം അപ്രസക്തമാണെന്ന് മനസിലാക്കി തരുന്നുവെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് സ്വർണക്കപ്പ് ഉറപ്പിച്ചത് വഞ്ചിപ്പാട്ട് ടീമാണ്. കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടമായതുകൊണ്ട് ഇരട്ടി ടെൻഷനിലാണ് കണ്ണൂരിലെ വഞ്ചിപ്പാട്ട് ടീം മത്സരത്തിനിറങ്ങിയത്. ടീമിന് എ ഗ്രേഡ് കിട്ടിയതോടെയാണ് കണ്ണൂരിൽ നിന്നും കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശ്വാസമായത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ലീഡ് എടുത്തത് എച്ച് എസ് ജനറൽ വിഭാഗം മത്സരങ്ങളിൽ നിന്നാണ്. എച്ച് സംസ്കൃത വിഭാഗം മത്സരത്തിലും കണ്ണൂരിന് 2 പോയിൻ്റ് ലീഡുണ്ട്. ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങളിലും എച്ച് എസ് അറബിക് മത്സരങ്ങളിലും തൃശ്ശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം നിന്നു. ആലത്തൂർ ബിബിഎസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 238 പോയിന്റോടെ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ സ്കൂളിനുള്ള നേട്ടം സ്വന്തമാക്കി.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍.എസ് ഷിബു ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം നടത്തും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹന്‍ലാലും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിക്കും.
ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, എം.ബി. രാജേഷ്, സാംസ്‌കാരിക പ്രമുഖര്‍, മേയര്‍ നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് എന്‍.എസ്. കെ, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.






