50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ടാണ് ഇത്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പൊലീസ് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്ബത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. ജാഗ്രതപുലര്‍ത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് എ.ഡി.ജി.പി. നിര്‍ദേശം നല്‍കി. ഒന്നിലേറെ ഹൈന്ദവസംഘടനകള്‍ ഇത്തരത്തില്‍ നീക്കംനടത്തുന്നതായി പൊലീസിന് സംശയമുണ്ട്. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും എന്നാണ് വിലയിരുത്തല്‍. യുവതികള്‍ വരുന്നത് എപ്പോഴാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും തിങ്കളാഴ്ച എഡിജിപി അയച്ച റിപ്പോര്‍ട്ടിലില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top