ഭാര്യ ഉറക്കത്തിലായിരുന്നുവെന്ന് വെസ്ലി; ഷെറിന്‍റെ മരണത്തിൽ പങ്കില്ലെന്ന് വളർത്തമ്മ സിനി മാത്യൂസും

ഷെറിൻ അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് കുട്ടിയുടെ വളർത്തമ്മ സിനി മാത്യൂസ്. കുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്ന് പുറത്തെത്തിക്കാൻ താൻ സഹായിച്ചിട്ടില്ലെന്നും അവർ പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് സിനി മാത്യൂസിനെ പോലീസ് ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ഷെറിന്റെ മരണത്തിൽ തനിക്ക് ഒന്നുമറിയില്ലെന്നാണ് സിനി മാത്യൂസ് ആവർത്തിച്ച് പറഞ്ഞത്. ഒക്ടോബർ ഏഴിനാണ് ഷെറിനെ കാണാനില്ലെന്ന് വളർത്തച്ഛൻ വെസ്ലി മാത്യൂസ് പോലീസിൽ പരാതി നൽകുന്നത്. പാൽ കുടിക്കാത്തതിന് വീടിന് വെളിയിൽ നിർത്തിയ ഷെറിനെ പിന്നീട് കാണാതാകുകയായിരുന്നു എന്നാണ് വെസ്ലി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷം ഷെറിന്റെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിൽ നിന്നും കണ്ടെത്തി. ഇതോടെയാണ് വെസ്ലി വീണ്ടും മൊഴി മാറ്റി പറഞ്ഞത്. പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും, പരിഭ്രാന്തി മൂലം മൃതദേഹം കലുങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വെസ്ലി രണ്ടാമത് മൊഴി നൽകിയത്. എന്നാൽ ഈ സംഭവങ്ങളൊന്നും ഭാര്യയ്ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞിരുന്നു. ഷെറിന്റെ മരണം കൊലപാതകമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് വെസ്ലി-സിനി ദമ്പതികൾ ബീഹാറിൽ നിന്നും ഷെറിനെ ദത്തെടുത്തത്.

Top