സ്വവര്‍ഗ്ഗാനുരാഗം പരസ്യപ്പെടുത്തുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ദ്യുതി; 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും താരം

ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്കെതിരേ വിമര്‍ശനമുന്നയിച്ച വീട്ടുകാര്‍ക്കെതിരേ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്വവര്‍ഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ താരം പറഞ്ഞു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം രംഗത്തു വന്നതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയുടെ തിരിച്ചടി. മൂത്തസഹോദരിക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടെന്നു ദ്യുതി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തന്റെ ബന്ധം പുറംലോകത്തെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി സഹോദരി സരസ്വതി ചന്ദ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സഹോദരി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇക്കാര്യം താന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കാന്‍വയ്യാതെയാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഒരു കാരണവശാലും വീഴില്ല. സ്വവര്‍ഗബന്ധമുള്ള കാര്യം പുറത്തുപറയാന്‍ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നില്‍ വരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ ദ്യുതി, ഈ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. ഇതുപക്ഷേ ദ്യുതി നിരാകരിച്ചു. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ആ പെണ്‍കുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

പത്തൊമ്പതുകാരിയായ ഒരു പെണ്‍സുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയില്‍ ഒരുമിച്ചു ജീവിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി ഞങ്ങള്‍ സ്‌നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വര്‍ഷം ബിഎയ്ക്കു പഠിക്കുന്നു – ഒഡീഷയിലെ ഗോപാല്‍പുര്‍ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 2 വെള്ളി നേടിയ ദ്യുതി മുന്‍പു പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നരവര്‍ഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുന്‍പു മാനഭംഗക്കേസില്‍പ്പെട്ട ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണില്‍ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നല്‍കിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

Top