ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി. ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്. ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചു സുമയ്യ. നേരത്തെ മൊഴി മാറ്റിയത് ഭീഷണി മൂലമെന്നും ആരോപണം.

മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി.ലെസ്‌ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞുവച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഫീഫയെ ബന്ധുക്കൾ തടഞ്ഞുവച്ചെന്ന് കാണിച്ച് പങ്കാളിയായ സുമയ്യയാണ് പൊലീസിനെ സമീപിച്ചത്. ഇതോടെ വൺസ്റ്റോപ് സെന്ററിലുള്ളവരും മറ്റ് സംഘടനകളും വിഷയത്തിൽ ഇടപെടുകയും, ഹഫീഫയെ പങ്കാളിയെ കാണിക്കാനായി കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പിതാവടക്കമുള്ളവർ ചേർന്ന് യുവതിയെ തടഞ്ഞുവച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ലെസ്‌ബിയൻ പങ്കാളി സുമയ്യയ്‌ക്കൊപ്പം പോകേണ്ടെന്ന് നേരത്തെ അഫീഫ കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു മൊഴി നൽകിയത് വീട്ടുകാരുടെ സമ്മർദ്ദം മൂലമാണെന്ന് അഫീഫ വെളിപ്പെടുത്തിയതോടെയാണ് ഇവരെ വൺസ്റ്റോപ്പ് പ്രൊട്ടക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതിനിടെയാണ് ഇവരെ ആക്രമിച്ച് വീട്ടുകാർ തട്ടിക്കൊണ്ടുപോയത്. അഫീഫയെ വീട്ടുകാർ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് വീട്ടുകാർ മറ്റൊരു വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു. തനിക്ക് വീട്ടിൽ നിന്ന് പോവണമെന്ന അഫീഫയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ അവരെ വൺസ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ തുടക്കം മുതലേ അവിടെ ജനം തടിച്ചുകൂടി വലിയ പ്രശ്നങ്ങളായിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ നിന്ന് പുറത്തിറക്കിയത്. എന്നാൽ നിലവിൽ അവർ എവിടെയാണെന്ന് അറിയില്ല.’ വനിതാ പ്രൊട്ടക്ഷൻ സെൽ മലപ്പുറം ജില്ലാ ഓഫീസർ പ്രതികരിച്ചു.

തനിക്ക് വീട്ടിൽ ശാരീരിക മാനസിക അതിക്രമങ്ങൾ നേരിടുന്നു എന്ന അഫീഫയുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ പ്രൊട്ടക്ഷൻ സെൽ ഓഫീസർമാർ പെരിന്തൽമണ്ണയിലെ വീട്ടിലെത്തി മൊഴിയെടുത്തു. തനിക്ക് സുമയ്യക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. എന്നാൽ അഫീഫയെ വീട്ടിൽ നിന്ന് കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാരും തടിച്ച് കൂടിയ നാട്ടുകാരും.

പൊലീസിന്റെ സഹായത്തോടെ അഫീഫയെ പെരിന്തൽമണ്ണ വൺസ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാൻ വനിതാ പ്രൊട്ടക്ഷൻ സെൽ ഓഫീസർ തീരുമാനിച്ചു. വീട്ടുകാരുടെ കടുത്ത എതിർപ്പ് നിലനിൽക്കുന്നതിനാൽ ഉമ്മയ്ക്കൊപ്പം അഫീഫയെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ വൺ സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകും വഴി അഫീഫയുടെ വീട്ടുകാർ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് അഫീഫയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വീട്ടുകാർ തടഞ്ഞുവെച്ചെന്നാരോപിച്ച അഫീഫയെ രക്ഷിതാക്കൾക്കൊപ്പം തന്നെ വിട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഫീഫയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പങ്കാളിയായ സുമയ്യ ഷെറിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കഴിഞ്ഞയാഴ്ച നടപടിയുണ്ടായത്. രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യം എന്ന് അഫീഫ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സുമയ്യയുമായി മുൻപ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ ഇനി ആ ബന്ധം തുടരാൻ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്.

പങ്കാളിയായ അഫീഫയെ നിർബന്ധപൂർവം തന്റെ അടുത്ത് നിന്ന് കൂട്ടി കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുമയ്യ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം സുമയ്യയ്ക്ക് അഫീഫ സന്ദേശങ്ങൾ അയച്ചിരുന്നു. തന്നെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തണമെന്നും സുമയ്യക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങൾ വനജ കളക്ടീവാണ് വനിതാ പ്രൊട്ടക്ഷൻ സെല്ലിന് കൈമാറിയത്.

മെയ് 30നാണ് എറണാകുളത്തെ ജോലിസ്ഥലത്ത് നിന്ന് അഫീഫയെ നിർബന്ധപൂർവം വീട്ടുകാർ കൂട്ടിക്കൊണ്ടുപോയത്. സഹപാഠികളായ സുമയ്യയും അഫീഫയും പന്ത്രണ്ടാം ക്ലാസ് പഠനകാലത്ത് മുതൽ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം വീട്ടിലറിഞ്ഞതോടെ പ്രശ്‌നം വഷളായി. തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഇവർ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാൻ വീട് വിട്ടിറങ്ങുകയായിരുന്നു.

Top