അഞ്ച് സീറ്റുകളില്‍ തര്‍ക്കം തുടരുന്നു; അന്തിമ തീരുമാനം സോണിയാഗാന്ധിയുടെ പരിഗണനയ്ക്ക്; 75 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായി സുധീരന്‍

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥാനാര്‍ത്ഥികളെ ചൊല്ലി പിടിവാശി തുടരനെ 5 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് സോണിയാഗാന്ധിയുടെ പരിഗണനയ്ക്ക വിട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തര്‍ക്കമുള്ള അഞ്ച് സീറ്റുകള്‍ ഇന്നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി പരിഗണിക്കില്ല. തൃക്കാക്കര (ബെന്നി ബെഹന്നാന്‍), കോന്നി (അടൂര്‍ പ്രകാശ്), തൃപ്പൂണിത്തുറ (കെ.ബാബു), ഇരിക്കൂര്‍ (കെ.സി.ജോസഫ്), കൊച്ചി( ഡൊമിനിക് പ്രസന്റേഷന്‍) എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സോണിയാഗാന്ധി കെ വി തോമസ്, ശശി തരൂര്‍ എം പി എന്നിവരുമായി കൂടിയാലോചനകള്‍ ഇക്കാര്യത്തില്‍ നടത്തും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

75 ശതമാനം സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനകളില്‍ വ്യക്തമായ പരിഹാരനിര്‍ദേശങ്ങള്‍ ഉരുത്തിരിയാത്തതുകൊണ്ടു സോണിയതന്നെ ഒത്തുതീര്‍പ്പു നീക്കങ്ങള്‍ക്കു മുന്‍കയ്യെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി.

ഇതിനിടെ, കെ. അജിത്കുമാര്‍ (ചിറയിന്‍കീഴ്), മറിയാമ്മ ചെറിയാന്‍ (റാന്നി), പി. എം. സുരേഷ് ബാബു (കോഴിക്കോട് നോര്‍ത്ത്), പന്തളം സുധാകരന്‍ (കോങ്ങാട്) എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം പരിശോധനാ സമിതി അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, തൃപ്പൂണിത്തുറയിലെ പാനലില്‍ എ.ബി. സാബുവിനെ കൂടി ഉള്‍പ്പെടുത്തി. വി എം. സുധീരന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. സിറ്റിങ് എംഎല്‍എ കെ. ബാബുവിനൊപ്പം എന്‍. വേണുഗോപാലിന്റ പേരാണ് നിലവില്‍ പാനലില്‍ ഉള്ളത്. പാനല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വേണുഗോപാലിനെ മത്സരിപ്പിച്ചാല്‍ വിജയസാധ്യതയെക്കുറിച്ച് നേതാക്കള്‍ തന്നെ സംശയം ഉന്നയിച്ചതോടെയാണ് എ ഗ്രൂപ്പില്‍ നിന്ന് കോര്‍പറേഷന്‍ കൗണ്‍സിലറായ എ.ബി സാബുവിനെ സുധീരന്‍ ഉള്‍പ്പെടുത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മന്മോഹന്‍ സിങ്, എ.കെ ആന്റണി എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍. കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തിരഞ്ഞെടുപ്പ് സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. തര്‍ക്കമുള്ള സീറ്റുകളിലെ പാനല്‍ ഇങ്ങനെയാണ്:

തൃക്കാക്കര ബെന്നി ബെഹനാന്‍, പി.ടി തോമസ്
തൃപ്പൂണിത്തുറ കെ.ബാബു, എന്‍.വേണുഗോപാല്‍, എ.ബി സാബു
കൊച്ചി ഡൊമിനിക് പ്രസന്റേഷന്‍, ലാലി വിന്‍സെന്റ്, ടോണി ചമ്മണി
കോന്നി അടൂര്‍ പ്രകാശ്, പി.മോഹന്‍രാജ്
ഇരിക്കൂര്‍ കെ.സി ജോസഫ്, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍.

Top