ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടി; ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സ്തംഭനത്തിലേയ്ക്ക്..

തിരുവനന്തപുരം :ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്. ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടിയതിനെ തുടർന്നുണ്ടായ സംഭവപരമ്പരകളുടെ അനന്തര ഫലമായാണ് ഈ അവസ്ഥ സംജാതമായിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലായിലാണ് ഡയറക്ടറുടെ കാലാവധി ഈസ്റ്റിറ്റ്യൂട്ട് ഭരണസമിതി നീട്ടിക്കൊടുത്തത്. കേന്ദ്രത്തിന്റെ അനുമതി കൂടാതെയുള്ള ഈ തീരുമാനത്തിന്, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെങ്കിലും, അതിന്റെ ആവശ്യമില്ലെന്ന് സമർത്ഥിച്ച് ഡയറക്ടർ തൽസ്ഥാനത്ത് തുടരുകയായിരുന്നു. അന്യായമായ ഈ തീരുമാനത്തിനെതിരെ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൂരിപക്ഷം വരുന്ന, മുപ്പത്തഞ്ചോളം ഡോക്ടർമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശദമായ വിശകലനങ്ങൾക്കു ശേഷം ട്രിബ്യൂണൽ ഈ ഹർജിയിൽ കഴിഞ്ഞ ദിവസം (06.11.2020) വിധി പുറപ്പെടുവിക്കുകയുണ്ടായി. ഡയറക്ടറുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെ തീരുമാനം മുൻകാലപ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു, വിധി.

എന്നിരുന്നാലും, നിയമവ്യവസ്ഥിതികളെ കാറ്റിൽ പറത്തിക്കൊണ്ട്, ഡയറക്ടർ സ്ഥാനമൊഴിയാതെ, അവധിയിൽ പ്രവേശിച്ചതോടെ ശ്രീചിത്രയ്ക്ക് ഔദ്യോഗികമായി ഡയറക്ടർ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. ഇത്തരം അവസരങ്ങളിൽ, മെഡിക്കൽ വകുപ്പിലെ ഏറ്റവും സീനിയറായ ഡോക്ടറെ താൽക്കാലിക ഡയറക്ടറായി നിയമിക്കുക എന്നതാണ് ശ്രീചിത്രയുടെ നിയമാവലി നിർദ്ദേശിക്കുന്നത്. ദേശീയതലത്തിൽ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ ഡോ. ജയകുമാർ ആണ് തൽസ്ഥാനത്തേക്ക് താൽക്കാലികമായി നിയമിതനാകേണ്ടതെങ്കിലും, ചില സ്ഥാപിതതാൽപ്പര്യങ്ങൾ മൂലം ഇതു വരെ അദ്ദേഹത്തെ തൽസ്ഥാനത്തേക്ക് നിയമിച്ചിട്ടില്ല.

ശ്രീചിത്രയിൽ അടുത്ത അധ്യയന വർഷത്തിലേക്ക് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷകൾക്കും, ഈ വർഷത്തെ ബിരുദാനന്തര ബിരുദ പരീക്ഷകൾക്കും ഡയറക്ടറുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരിക്കെ, ഈ ഭരണസ്തംഭനം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ, ആശങ്കയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരും വിദ്യാർത്ഥികളും. കേന്ദ്രസർക്കാർ അടിയന്തിര നടപടികളിലൂടെ പുതിയ ഡയറക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തികളും രോഗികളും ശ്രീ ചിത്രയിലെ വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്

Top