തിരുവനന്തപുരം നഗരമധ്യത്തിൽ വച്ച് ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഐഎസ്ആർഒ ശാസ്ത്രജ്ഞന്‍റെ മകളെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
ഡാൻസ് ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
മെഡിക്കൽ കോളേജ് ഭാഗത്തു നിന്ന് വരികയായിരുന്ന ഓട്ടോയിൽ പെൺകുട്ടി കയറുകയായിരുന്നു. കയറിയതു മുതൽ ഓട്ടോ ഡ്രൈവർ മോശമായി സംസാരിക്കുകയായിരുന്നു. ചോദ്യങ്ങളും പെരുമാറ്റവും അതിരുവിട്ടതോടെ പെൺകുട്ടി സംഭവം കൺട്രോൾ റൂമിൽ അറിയിച്ചു.
പേട്ട റെയിൽവെ പാലത്തിൽ ട്രാഫിക്കിൽ കുടുങ്ങിയ ഓട്ടോ മറ്റ് വാഹനങ്ങളെ മറികടന്ന് പോകുന്നതിനിടെ പെൺകുട്ടി നിലവിളിച്ചു. നിലവിളി കേട്ടെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഓട്ടോ തടയാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ നിർത്താതെ പോവുകയായിരുന്നു. ഉടൻ തന്നെ ഇക്കാര്യം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
ഇതിനിടെ ആനയറ പാലത്തിലേക്ക് ഓട്ടോ കയറുന്നതിനിടെ വേഗത കുറഞ്ഞപ്പോൾ പെൺകുട്ടി ചാടുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ ആളുകൾ ഓട്ടോയെ പിൻ തുടർന്നു.
ഓട്ടോ ഡ്രൈവർ കുമാരനെ പിടികൂടുകയായിരുന്നു. കൺട്രോൾ റൂമിൽ പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന പോലീസും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. പോലീസ് തടയാൻ ശ്രമിച്ചിട്ടും നിർത്താത്തതിനെ തുടർന്നായിരുന്നു പെൺകുട്ടി ചാടിയത്.
ചാടിയതിനെ തുടർന്ന് മുഖത്തും കാലിനും പെൺകുട്ടിക്ക് നിസാര പരുക്ക് ഏറ്റിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥിനിയാണ് പെൺകുട്ടി.
സംഭവവുമായി ബന്ധപ്പെട്ട് നരുവാമൂട് സ്വദേശി കുമാരൻ എന്ന ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.


