കൊച്ചി: ദേശീയ നേതൃത്വത്തെക്കണ്ട് കരഞ്ഞ് കാലുപിടിച്ച് കാര്യങ്ങൾ പറഞ്ഞിട്ടും ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ മനസലിയുന്നില്ല. കള്ളപ്പണ , കോഴ വിവാദങ്ങളെത്തുടർന്ന് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചന. പുതിയ അധ്യക്ഷനായി എം ടി രമേശ് വരാൻ സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിറകെ കുഴൽപ്പണ കേസ്, സി കെ ജാനുവിനെ മുന്നണിയിലെത്തിക്കാൻ പണം കൊടുത്തുവെന്ന ആരോപണം, മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്നും പിൻമാറാൻ കെ സുന്ദരക്ക് കോഴ നൽകിയെന്ന ആരോപണവും കെ സുരേന്ദ്രനെ മാറ്റാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്ന വിഷയങ്ങളാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ കെ സുരേന്ദ്രന് തന്റെ ഭാഗം കേന്ദ്ര നേൃത്വത്തെ ബോധിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്.
നേതൃമാറ്റത്തിന്റെ മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി യോഗം ചേർന്നു. സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളിൽ നിയമപരമായി നടപടികൾ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്ന നിലപാടായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വം എടുത്തിരുന്നത്.
എന്നാൽ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന എതിർവിഭാഗത്തിന്റെ സമ്മർദമാണ് നിലപാടിൽ മാറ്റം വരുത്താൻ കാരണമെന്നറിയുന്നു. ഉപാധികളോടെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം കടുത്ത എതിർപ്പിലാണ്.


