സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പന്തൽ വാക്‌സിനേഷൻ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ ഇറക്കും.
സെട്രൽ സ്റ്റേഡിയത്തിലെ 80000 സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് 5000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. നല്ല വായു സഞ്ചാരം കിട്ടുന്ന സ്ഥലമാണ്. നിലവിലെ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ നടക്കാനില്ലാത്തതിനാൽ ഈ പന്തൽ വാക്‌സിനേഷനായി ഉപയോഗിച്ചാൽ തിരക്ക് ഒഴിവാക്കാം.
പന്തൽ പൊളിക്കരുതെന്നും വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാമെന്നും കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ.എസ്എസ് ലാൽ ആവശ്യപ്പെട്ടിരുന്നു.
എസ്.എസ് ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
ഇനിയാ പന്തൽ പൊളിക്കരുത്,
മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണം.
പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്‌സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.
പന്തൽ വാക്‌സിനേഷന് നൽകിയാൽ വാക്‌സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.


