ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യമായി ലഭിക്കും

കോയമ്പത്തൂര്‍: കുട്ടികളില്ലാത്തതിന്റെ പേരില്‍ തമിഴ്നാട്ടില്‍ പല സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ വെല്ലുവിളി നേരിടാന്‍ പുതിയൊരു മാര്‍ഗം തേടിയിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു സ്‌കൂള്‍. ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യമായി ലഭിക്കും.

കോയമ്പത്തൂരിലെ അണ്ണൂരിനടുത്ത് കോണര്‍പാളയത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ് കുട്ടികളെ കിട്ടാന്‍ ഈ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. സംഭവം അറിഞ്ഞ് മൂന്ന് കുട്ടികള്‍ ചേരാനെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് കുട്ടികള്‍ കൂടി ചേരുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് ചന്ദ്രകുമാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1996 ല്‍ തുടങ്ങിയ 165 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ കുട്ടികള്‍ തീരെയില്ല. നിലവില്‍ ആറു കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അദ്ധ്യാപകരെയും അടുത്ത സ്‌കൂളുകളിലേക്ക് പറഞ്ഞുവിട്ട ശേഷം അടച്ചു പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ട് തന്നെ പത്തു കുട്ടികളെ എങ്ങിനെയെങ്കിലും ആകര്‍ഷിക്കാനാണ് സ്‌കൂള്‍ ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്‌കൂള്‍ നില നിര്‍ത്തുന്നതിനായി സ്ഥലത്തെ ഒരു ബിസിനസ് പ്രമുഖനാണ് 5000 വില വരുന്ന സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തത്. കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു.

കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്നവരാണ് ഈ ഗ്രാമത്തിലുണ്ടായിരുന്നവര്‍. കൃഷി നഷ്ടമായതോടെ ഗ്രാമീണര്‍ മറ്റ് ഗ്രാമങ്ങളിലേക്ക് പോകാന്‍ തുടങ്ങി. ഇതോടെ സ്‌കൂളിലും കുട്ടികളില്ലാതായി. ഗ്രാമത്തില്‍ ഇപ്പോള്‍ 65 കുടുംബങ്ങള്‍ മാത്രമാണുള്ളത്.

Top