ജയ്പൂർ: രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്നെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു . പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയിൽവേ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.
അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കി. ജയ്സാൽമീറിലും ജോധ്പൂരിലും അർദ്ധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.
പഞ്ചാബിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം.
തീവ്രവാദികളെ വിരിയിക്കുന്ന ഒന്പത് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ നാല് തീവ്രവാദ കേന്ദ്രങ്ങളിലും പാക് അധിനിവേശ ജമ്മു കാഷ്മീരിലെ (പിഒകെ) അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലുമാണ് ഇന്ത്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. ഈ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതിന് കൃത്യമായ കാരണങ്ങളുണ്ട്. പാക്കിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐയും നേരിട്ട് പിന്തുണയും അഭയവും നല്‍കുന്ന ലഷ്‌കര്‍ – ഇ – തൊയ്ബ (എല്‍ഇടി), ജയ്ഷ്- ഇ -മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍ (എച്ച്എം) തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പരിശീലന ക്യാമ്പുകള്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ആയുധ പരിശീലനം, തീവ്രാദികളുടെ റിക്രൂട്ട്‌മെന്റ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായം തുടങ്ങിയ കാര്യങ്ങളും ഈ മേഖലകളിലാണു നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൃത്യമായ ഇടപെടലാണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തിയത്.
ഡോവിന്റെ ‘സൂപ്പര്‍ കോപ്പ്’ മികവ് തന്നെയാണ് എല്ലാം ശുഭകരമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് നല്‍കിയ പൂര്‍ണ്ണാധികാരം അവരും കിറുകൃത്യതയോടെ നിര്‍വ്വഹിച്ചു. ആക്രമണത്തിന് വേണ്ടി ആയുധങ്ങള്‍ അടക്കം കിറുകൃത്യമായി ഇന്ത്യ തിരഞ്ഞെടുത്തു. ദീര്‍ഘ ദൂര മിസൈലുകളൊന്നും ഇന്ത്യ ഇതിന് വേണ്ടി പുറത്തെടുത്തില്ല. പകരം കൃത്യ സ്ഥലത്തെ ലക്ഷ്യമാക്കി ഇടത്തരം മിസൈലുകളുടെ പ്രയോഗം. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒന്പത് ഭീകരകേന്ദ്രങ്ങള്‍ തീഗോളമാക്കിയ ദൗത്യത്തിന് സൈന്യം ഉപയോഗിച്ചത് സ്‌കാള്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളുമാണ്. ഇവ ഘടിപ്പിച്ചത് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമാനത്തിലും. അതീവ പ്രഹരശേഷിയുള്ള വിദേശ നിര്‍മിത ബോംബുകളും മിസൈലുകളും പാക്കിസ്ഥാനെ കരയിച്ചു.
സ്‌കാള്‍പ് അഥവാ സ്റ്റോം ഷാഡോ മിസൈലുകള്‍ ഇന്ത്യയുടെ കരുത്തു കൂട്ടിയിട്ടുണ്ട്. ഇത് തന്നെയാണ് പാക്കിസ്ഥാന്‍ തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ത്തത്. ഏത് കാലാവസ്ഥയിലും വായുവില്‍നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര യൂറോപ്യന്‍ നിര്‍മിത മിസൈലുകളാണിവ. സ്റ്റോം ഷാഡോ എന്നത് ബ്രിട്ടീഷ് പേരാണ്. ഫ്രാന്‍സില്‍ ഇതിനെ സ്‌കാള്‍പ്-ഇജി എന്നു വിളിക്കും. ലക്ഷ്യസ്ഥാനം കൃത്യമായി മനസിലാക്കി പ്രഹരിക്കാന്‍ ഈ മിസൈലുകള്‍ക്കു സാധിക്കും.
അതിന്യൂതന ദിശ നിര്‍ണയ സംവിധാനം മിസൈലിന് ഉള്ളതിനാല്‍ ലക്ഷ്യസ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കും. മിസൈല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍, വിക്ഷേപിച്ചശേഷം ഭൂപ്രദേശത്തോട് വളരെ താഴ്ന്നു ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുന്നു. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്‌കാള്‍പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ഇതെല്ലാം ഇന്ത്യന്‍ ആക്രമണത്തിന് കരുത്തായി മാറി.
ഹാമര്‍ ഗൈഡഡ് ബോംബുകള്‍ ആണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായത്. വായുവില്‍നിന്ന് വിക്ഷേപിക്കാവുന്ന ഈ ബോംബുകള്‍ ബങ്കറുകള്‍, ബഹുനിലക്കെട്ടിടങ്ങള്‍ തുടങ്ങി പരുക്കന്‍ നിര്‍മിതികള്‍ തകര്‍ക്കാന്‍ കഴിയുന്ന പ്രഹരശേഷി ഉള്ളവയാണ്. ഫ്രഞ്ച് കന്പനിയായ സഫ്രാന്‍ ആണ് നിര്‍മാതാക്കള്‍. പരുക്കന്‍ സമതലങ്ങളില്‍നിന്നും താഴ്ന്ന പ്രദേശത്തുനിന്നും ഈ ബോംബുകള്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഉയരത്തെ അടിസ്ഥാനമാക്കി, 50 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഇവ വിക്ഷേപിക്കാം. പുറത്ത്‌നിന്ന് പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കാത്ത ഈ ബോംബുകള്‍ സ്വയം നിയന്ത്രിത സംവിധാനത്തിലാണു പ്രവര്‍ത്തിക്കുന്നത്.
റഡാര്‍ പോലുള്ള സാങ്കേതികവിദ്യക്ക് ഹാമര്‍ ഗൈഡഡ് ബോംബുകളെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല. അങ്ങനെ പാക്കിസ്ഥാനെ ഞെട്ടിച്ച ആക്രമണങ്ങള്‍ വിജയകരമായി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മികവാണ് എല്ലാ യുദ്ധ തന്ത്രങ്ങളിലും നിറയുന്നത്. രണ്ടു സര്‍ജിക്കല്‍ സട്രൈക്കുകള്‍ക്ക് പിന്നിലെ ചാലക ശക്തിയും ഡോവലയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നും ഒരടി മുമ്പോട്ട് പോകാതെ തന്നെ പാക്കിസ്ഥാനെ തകര്‍ക്കാമെന്നും തെളിയിച്ചു. ഇന്ത്യയുടെ ‘സൂപ്പര്‍ കോപ്പ്’ എന്ന വിശേഷണമുള്ള ഡോവലിന്റെ യുദ്ധ തന്ത്രങ്ങള്‍ ലോക രാജ്യങ്ങളും ചര്‍ച്ചയാക്കുകയാണ്


