ഗ്രനേഡുമായി തിരുവഞ്ചൂര്‍ നിയമസഭയില്‍

തിരുവനന്തപുരം: ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍. ആഭ്യന്തരവകുപ്പിനെ കുറിച്ചുള്ള ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. കേരളത്തില്‍ പൊലീസ് രാജ് നിലനില്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് തിരുവഞ്ചൂര്‍ ‘ഗ്രനേഡ്’ ഉയര്‍ത്തിക്കാട്ടിയത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണ് തിരുവഞ്ചൂര്‍ സഭയില്‍ കൊണ്ടുവന്നത്. ആഭ്യന്തര വകുപ്പിനും കേരളാ പൊലീസിനുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് സഭയില്‍ തിരുവഞ്ചൂര്‍ ഉയര്‍ത്തിയത്. കേരളത്തില്‍ പൊലീസ് രാജാണെന്നും ജനകീയ സമരങ്ങളെ അതിക്രൂരമായാണ് പൊലീസ് അടിച്ചമര്‍ത്തുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അദ്ദേഹം കവറില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് എടുത്ത് ഉയര്‍ത്തിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പൊലീസ് പ്രയോഗിച്ച ഈ ഗ്രനേഡ് കാലഹരണപ്പെട്ടതാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഇത്തരത്തില്‍ കാലഹരണപ്പെട്ട ഗ്രനേഡുകളാണ് പൊലീസ് ഉപയോഗിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം, ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ഇതോടെ ക്രമപ്രശ്‌നം ഉന്നയിച്ച് ഭരണകക്ഷി എംഎല്‍എ എസ്. ശര്‍മ എഴുന്നേറ്റു. തിരുവഞ്ചൂരിനേപ്പോലുള്ള ഒരു മുതിര്‍ന്ന അംഗം ഇത്തരം മാരകായുധങ്ങളുമായി സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്ന്് അദ്ദേഹം ക്രമപ്രശ്‌നം ഉന്നയിച്ചു. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. സ്‌ഫോടകശേഷിയുള്ള ഗ്രനേഡാണ് തിരുവഞ്ചൂര്‍ കൊണ്ടുവന്നതെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തിരുവഞ്ചൂര്‍ ഈ നിര്‍ദ്ദേശത്തിനു വഴങ്ങിയതോടെ പ്രശ്‌നം അവസാനിക്കുകയും ചെയ്തു.

Top