ചാണ്ടിയുടെ രാജി; ഇന്നു തീരുമാനം ഉണ്ടായേക്കും.മന്ത്രി കോടതിയിലേക്കും;ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെടും

കൊച്ചി: കായല്‍ കൈയേറ്റം സംബന്ധിച്ച്‌ ആലപ്പുഴ ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതു ചോദ്യംചെയ്‌ത്‌ മന്ത്രി തോമസ്‌ ചാണ്ടി സുപ്രീം കോടതിയിലേക്ക്‌. സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാനാണു നീക്കം.മന്ത്രിക്കു സര്‍ക്കാരിനെതിരേ ഹര്‍ജി കൊടുക്കാമോയെന്ന നിയമപ്രശ്‌നമാകും ഉന്നയിക്കുക. ഇതുസംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണമെന്നും ആവശ്യപ്പെടും. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മന്ത്രി കോടതിയെ സമീപിച്ചതു ഭരണഘടനാവിരുദ്ധമാണെന്ന പരാമര്‍ശവും ചോദ്യംചെയ്യും. പരാമര്‍ശങ്ങള്‍ സുപ്രീംകോടതി നീക്കിയാല്‍ മന്ത്രിസ്‌ഥാനം നിലനിര്‍ത്താമെന്നാണു തോമസ്‌ ചാണ്ടിയുടെ പ്രതീക്ഷ.

കലക്‌ടറുടെ റിപ്പോര്‍ട്ടിലേക്കു തന്റെ പേരു വലിച്ചിഴച്ചത്‌ ആസൂത്രിതമാണെന്നു തോമസ്‌ ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. തെറ്റു ചെയ്‌തെങ്കില്‍ കമ്പനിക്കെതിരേയാണു നടപടി വേണ്ടത്‌. കലക്‌ടര്‍ നോട്ടീസ്‌ നല്‍കിയതു വാട്ടര്‍ വേള്‍ഡ്‌ കമ്പനി എം.ഡിക്കാണ്‌. മന്ത്രിയായപ്പോള്‍ താന്‍ എം.ഡി. സ്‌ഥാനം രാജിവച്ച കാര്യവും സുപ്രീം കോടതിയില്‍ തോമസ്‌ ചാണ്ടി ചൂണ്ടിക്കാട്ടും.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വ്യത്യസ്‌ത നിരീക്ഷണങ്ങളും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ 15 ദിവസത്തിനകം കലക്‌ടറെ സമീപിക്കാമെന്ന നിര്‍ദേശവും ചാണ്ടിക്കു പിടിവള്ളിയാണ്‌. അതിനകം കേസ്‌ സുപ്രീം കോടതിയില്‍ എത്തിക്കാനാണു നീക്കം.ഹൈക്കോടതിയില്‍ ചാണ്ടിക്കുവേണ്ടി ഹാജരായ വിവേക്‌ തന്‍ഖയാകും സുപ്രീം കോടതിയിലും ഹാജരാകുക. ഈയാഴ്‌ചതന്നെ കേസ്‌ ഫയല്‍ ചെയ്‌തേക്കും. എന്‍.സി.പി. കേന്ദ്രനേതാക്കളെ കാണാന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്കു തിരിക്കും. സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുംവരെ പാര്‍ട്ടി തീരുമാനം നീട്ടിവയ്‌പ്പിക്കുകയാണു ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നറിയുന്നു മന്ത്രിസഭായോഗത്തിന് മുന്പ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കോടതിയുടെ കടുത്ത വിമർശം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും കടുത്ത സമ്മർദ്ദത്തിലാണ്.
വിധിപകർപ്പ് വരെട്ടെയെന്നൊക്കെ തോമസ് ചാണ്ടി പറയുന്നുണ്ടെങ്കിലും ഇനി പിടിച്ചുനിൽക്കാനാകില്ലെന്ന ബോധ്യം ചാണ്ടിക്കും എൻസിപിക്കുമുണ്ട്. മന്ത്രിസഭാ യോഗത്തിന് മുമ്പ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. ഈ ചർച്ച നിർണ്ണായകമാണ്. മുഖ്യമന്ത്രി പറഞ്ഞാൽ രാജിയെന്നാണ് ചാണ്ടിയുടേയും എൻസിപിയുടേയും നിലപാട്. സിപിഐ അടക്കമുള്ള ഘടകക്ഷികളും ഉറ്റുനോക്കുന്നത് പിണറായിയെ.

കോടതിയിലെ പ്രഹരത്തിൽ ചാണ്ടിമാത്രമല്ല മുഖ്യമന്ത്രിയും സമ്മർദ്ദത്തിലാണ്. ഇനിയും ചാണ്ടിയെ ചുമക്കനാകാത്ത സ്ഥിതിയിലാണ് സർക്കാറും എൽഡിഎഫും. കൂട്ടുത്തരവാദിത്വമില്ലായ്മയെന്ന കോടതി പരാമർശം വന്ന സാഹചര്യത്തിൽ ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്നും വ്യക്തമല്ല. എൻസിപി പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്റ്ററും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇന്നത്തെ അന്തിമരാഷ്ട്രീയ നീക്കങ്ങളോടെ ഗതാഗതമന്ത്രി തെറിക്കാനാണ് സാധ്യത.

Top