പത്മജാ വേണുഗോപാലിന് സുവര്‍ണാവസരമെന്ന് സഭ;  പരസ്യ പിന്തുണയുമായി തൃശൂര്‍ അതിരൂപത

തൃശൂര്‍: തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജയ്ക്ക് പരസ്യ പിന്തുണയുമായി തൃശൂര്‍ അതിരൂപത. മദ്യനയം മുന്‍നിര്‍ത്തിയാണ് അതിരൂപത തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന ധ്വനിയാണ് എല്‍ഡിഎഫിന്റെ വാക്കുകളിലെന്നും അതിനാല്‍ മദ്യാനുകൂലികളും മദ്യവിരുദ്ധരും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് മാറുമെന്നും രൂപത മുഖപത്രം വ്യക്തമാകകുന്നു. മാത്രമല്ല കെ.കരുണാകരന്റെ മകളെന്ന നിലയില്‍ തൃശൂരില്‍ പത്മജ വേണുഗോപാലിനു സുവര്‍ണാവസരമാണെന്നും രൂപത പത്രത്തിലൂടെ വിലയിരുത്തുന്നുണ്ട്.

കാലാകാലങ്ങളില്‍ യുഡിഎഫിന് തൃശൂര്‍ അതിരൂപത നല്‍കിവന്ന പിന്തുണ ഇത്തവണയും ഉണ്ടാകുമെന്ന് വ്യക്തമാകുന്നതാണ് പ്രസ്തുത നിലപാട്. മദ്യമാണ് മുഖ്യവിഷയമെന്ന തലക്കെട്ടോടെയുള്ള ലേഖനത്തിലാണ് യുഡിഎഫിനെ അനുകൂലിക്കുകയും എല്‍ഡിഎഫിനെ വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. ബാറുകള്‍ പൂട്ടിയ യുഡിഎഫ് നിലപാട് പൊതുസമൂഹം അംഗീകരിച്ചതാണെന്നും മദ്യവര്‍ജനമെന്ന് പറയുന്ന എല്‍ഡിഎഫ് മദ്യനിരോധനത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന ധ്വനിയോടെ മദ്യത്തെ വാഴ്ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നവരെ ജനം ബൂത്തിലെത്തി ജനം വിചാരണ ചെയ്യുമെന്നും ലേഖനത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് ഭരണ കാലത്ത് വിദ്യാഭ്യാസ മേഖലയിലടക്കം ഏറ്റവും അവഗണിക്കപ്പെട്ടത് കത്തോലിക്ക സമുദായമാണെന്ന വിമര്‍ശനവും ലേഖനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. എങ്കിലും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ നിലനിര്‍ത്താനാണ് ഇത്തവണത്തെയും വോട്ടെന്ന് തൊട്ടടുത്ത വരിയില്‍ പറഞ്ഞ് യുഡിഎഫിനുള്ള പിന്തുണ ഉറപ്പിക്കുന്നു. മുമ്പ് സഭയുടെ ആവശ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത കരുണാകരന്റെ ശൈലി പിന്നീടിതുവരെ തൃശൂരില്‍ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ കരുണാകരന്റെ മകള്‍ക്ക് വളരെ വ്യക്തമായ ഒരു വിജയം ഉണ്ടാകേണ്ടത് രൂപതയുടെ ആവശ്യമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Top