ഉള്ളിവില റെക്കോർഡ് സൃഷ്ടിച്ച് കുതിച്ചുയർന്നതിനു പിന്നാലെ കേരളത്തിൽ തക്കാളിയും പൊള്ളിത്തുടങ്ങി. ഇപ്പോള്‍ കേരളത്തിൽ തക്കാളിയുടെ വില 75നും 80നും ഇടയിലാണ്. ഉത്തരേന്ത്യയിൽ ആവശ്യം വർധിച്ചതോടെയാണ് കേരളത്തിൽ വില ഉയർന്നത്. അടുത്തിടെ കേരളത്തിൽ ഉള്ളിവില റെക്കോർഡിലെത്തിയിരുന്നു. കിലോയ്ക്ക് 100 രൂപ വരെ ഉണ്ടായിരുന്നു കേരളത്തിൽ ഉള്ളിവില. ഇതിനു പിന്നാലെയാണ് തക്കാളി വില കുതിച്ചുയരുന്നത്.
കഴിഞ്ഞ മാസം വെറും 15 രൂപയായിരുന്നു തക്കാളിയുടെ മൊത്തവില. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തക്കാളി കൃഷിക്ക് നാശമുണ്ടായതാണ് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം തക്കാളിയുടെ മൊത്ത വില 60 രൂപ വരെ എത്തിയിരുന്നു. ചില്ലറ വില 80 രൂപയാണ്. തക്കാളിയുടെ കേന്ദ്രമായ മൈസൂരുവിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ്.
കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് മുമ്പ് എത്തിയിരുന്നതിന്‍റെ പകുതി ലോഡ് തക്കാളി മാത്രമാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. ഇതോടെ കേരളത്തിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് വിവരം.
സാധാരണ ഓഗസ്റ്റ് പകുതിയോടെയാണ് കർണാടകയിലും തമിഴ്നാട്ടിലും തക്കാളി വിളവെടുപ്പ് നടത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ തുടങ്ങിയിരിക്കുകയാണ്.
കേരളത്തിൽ അപൂർവം സ്ഥലങ്ങളിൽ കൃഷി ഉണ്ടായിരുന്നുവെങ്കിലും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വിളവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ മേയിൽ തക്കാളി വില കിലോയ്ക്ക് നാലു രൂപ വരെ ആയിരുന്നു.


