നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ദിലീപിന്‍റെ വീടിന് കാവൽ ഏർപ്പെടുത്തിയത്. ദിലീപിന്‍റെ ഹോട്ടലിനു നേരെയും തീയേറ്ററിന് നേരെയും അക്രമം ഉണ്ടായിരുന്നു.
ദിലീപിൻറെ വീട്ടിൽ സുരക്ഷയ്ക്ക് നിയോഗിച്ച എസ്ഐക്ക് പക്ഷാഘാതം വന്നു. കൊട്ടാരക്കടവിലെ ദിലീപിന്‍റെ വീടിനു മുന്നിൽ കാവൽ നിന്ന എസ്ഐ കുഞ്ഞുമുഹമ്മദിനാണ് പക്ഷാഘാതം ഉണ്ടായത്. എടത്തല സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ആണ് കുഞ്ഞുമുഹമ്മദ്.
കൊട്ടാരക്കടവ് റോഡിൽ ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്ഐ പുലർച്ചെ നാലരയോടെ ഒരു വശത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ഇദ്ദേഹത്തെ ആശുപത്രിൽ എത്തിച്ചു. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞു മുഹമ്മദിനെ ഡോ മനോജ് നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
പക്ഷാഘാതത്തെ തുടർന്ന് തലച്ചോറിൽ ഇടതു വശത്തെ ഞരമ്പ് പൊട്ടി. തുടർന്ന് വലത് കൈകാലുകളുടെ ചലന ശേഷിയും സംസാര ശേഷിയും നഷ്ടമായി. തിങ്കളാഴ്ച മുതൽ തുടർച്ചയായി ദിലീപിന്‍റെ വീടിനു മുന്നിൽ സ്പെഷ്യൽ ഡ്യൂട്ടി നോക്കി വരികയായിരുന്നു. ചെങ്ങമനാട് പനയക്കടവ് സ്വദേശിയാണ്.


