കോൽക്കത്ത: ത്രിപുരയിലെ ബിജെപിയുടെ ചരിത്ര വിജയത്തിൽ കോൺഗ്രസിനെയും സിപിഎമ്മിനേയും രൂക്ഷഭാഷയിൽ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ത്രിപുരയിൽ ബിജെപിക്ക് കോൺഗ്രസ് ഓക്സിജൻ നൽകിയിരിക്കുകയാണെന്ന് മമത പറഞ്ഞു.ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കണം. ബിജെപിക്ക് ത്രിപുരയിൽ ഓക്സിജൻ നൽകിയത് അവരാണ്. ബിജെപിക്കെതിരെ പൊതുവേദി ഉണ്ടാക്കാമെന്ന് വ്യക്തിപരമായി താൻ പറഞ്ഞതാണ്. എന്നാൽ അത് നിഷേധിക്കപ്പെട്ടെന്നും അവർ പറഞ്ഞു.
വലിയ തോതിൽ ത്രിപുരയിൽ ബിജെപി പണമൊഴുക്കി. അവർ പുറത്തുനിന്നും ആളുകളെ ഇറക്കി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രസേനയെ നിയോഗിച്ചു. പല സ്ഥലങ്ങളിലും വോട്ടെണ്ണൽ യന്ത്രത്തിൽ പ്രശ്നങ്ങളുണ്ടായി. താൻ അദ്ഭുതപ്പെടുന്നത്, സിപിഎം ഇതിനെയൊന്നും എതിർത്തില്ലെന്നതാണ്. അവർ ബിജെപിക്കു മുന്നിൽ സമ്പൂർണമായും അടിയറവു പറഞ്ഞു.സുദീർഘമായ ഇടതുഭരണം മൂലമുള്ള ഭരണവിരുദ്ധ വികാരം വ്യക്തമായിരുന്നു. എന്നാൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഗൗരവമായി ഇടപെട്ടിരുന്നെങ്കിൽ ബിജെപി 10 സീറ്റിൽ ഒതുങ്ങുമായിരുന്നെന്നും അവർ പറഞ്ഞു.


