ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ അമ്പരപ്പിക്കുന്നത് .പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം.കാറ് വേണം താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസ് വേണം;ചിലവുകൾ എല്ലാം സർക്കാർ വഹിക്കണം .

തിരുവനന്തപുരം: ശബരിമലചവിട്ടിക്കയറാൻ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലേക്ക് എത്തുന്നു . സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങളിൽ കയറി വിജയവരിച്ച ചിത്രവുമായാണ് അവർ കേരളത്തിലേക്ക് എത്തുന്നത്. തങ്ങൾ കേരളത്തിലേക്ക് എത്തുമ്പോൾ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കി നൽകണം എന്നാവശ്യപ്പെട്ട് അവർ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. എന്തൊക്കെ സൗകര്യങ്ങൾ തനിക്ക് വേണെന്ന് അക്കമിട്ട് നിരത്തി കൊണ്ടാണ് തൃപ്തി കത്തയച്ചിരിക്കുന്നത്.

33 കാരിയായ തനിക്കൊപ്പം ആറ് യുവതികളാണ് എത്തുന്നതെന്നാണ് തൃപ്തി ദേശായി പറയുന്നത്. മനിഷ രാഹുൽ തിലേക്കർ(42 വയസ്സ്), മിനാക്ഷി രാമചന്ദ്ര ഷിൻഡേ(46), സ്വാതി കിഷനറാം വട്ടംവാർ(44), സവിത ജഗന്നാഥ് റൗത്ത്(29), സംഗീത ദോന്ധിറാം തോൻപെ(42), ലക്ഷ്മി ബനുദാസ് മോഹിത്(43) എന്നിവരുടെ പേരുകളാണ് അവർ കത്തിൽ നൽകിയിരിക്കുന്നത്. ശബരിമലയിൽ എത്തിയാൽ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നുന്നും തൃപ്തി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനാധിപത്യരീതിയിൽ തങ്ങൾക്കുള്ള അവകാശം വിനിയോഗിക്കാനാണ് തങ്ങൾ എത്തുന്നതെന്നും തൃപ്തി പറയുന്നു. അതേസമയം കേരളത്തിൽ എത്തുന്നത് മുതൽ ദർശനം പൂർത്തിയാക്കി തിരിച്ചു പോകുന്നത് വരെയുള്ള ചെലവ് കേരള സർക്കാർ വഹിക്കണെന്നാണ് തൃപ്തി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരുമായി ആലോചിക്കാവുന്നതാണെന്നും അവർ പറയുന്നു. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ സർക്കാർ വഹിക്കണമെന്നാണ് ആവശ്യം. സ്വന്തം പോക്കറ്റിൽ നിന്നും പണം വഹിക്കുമെന്ന കാര്യം തൃപ്തി ദേശായി പറയുന്നില്ല. മറിച്ച് തങ്ങൾ ആവശ്യമെങ്കിൽ എല്ലാ ബില്ലുകളും നൽകാമെന്നും അവർ കത്തിൽ പറയുന്നു. ദർശനം നടത്താതെ താൻ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

വിമാനം ഇറങ്ങുമ്പോൾ മുതൽ തിരികെ ദർശനം നടത്തി പോകുന്നത് വരെയുള്ള സമയത്ത് എന്തൊക്കെ കാര്യങ്ങൾ വേണെന്ന് നിർദ്ദേശിക്കുന്ന കത്താണ് തൃപ്തി ദേശായിയുടേത്. വിവിഐപികൾ സന്ദർശനത്തിന് എത്തുമ്പോൾ നിരത്തുന്ന ആവശ്യങ്ങളെന്ന് തോന്നിക്കുന്ന വിധത്തിലാണ് സുരക്ഷാ ഭീതിയുടെ പശ്ചാത്തലത്തിൽ തൃപ്തി അക്കമിട്ട് നിരത്തി കത്തെഴുതിയിരിക്കുന്നത്. ഈമാസം 16ാം തീയ്യതിയാണ് തൃപ്തി ദേശായി ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തുന്നത്. കൃത്യമായ പദ്ധതികളോടെയാണ് താൻ എത്തുന്നതെന്ന് സൂചന നൽകുന്ന കത്താണ് തൃപ്തിയുടേത്. അങ്ങനെയാണ് അവർ തന്റെ സന്ദർശനം ഷെഡ്യൂൾ ചെയ്തിരിക്കുന്നതും.

വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ മുതലുള്ള സുരക്ഷ കേരളം ഒരുക്കണമെന്നാണ് തൃപ്തി ആവശ്യപ്പെടുന്നത്. തനിക്കൊപ്പം ആറ് യുവതികളും എത്തുന്നതായി അവർ വ്യക്തമാക്കുന്നുണ്ട്. വിമാനത്താവളത്തിൽ നിന്നും നേരെ കോട്ടയത്തേക്ക് പോകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. തങ്ങൾക്ക് സഞ്ചരിക്കാൻ കാറ് ഏർപ്പാടു ചെയ്യണം. വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്താൽ തങ്ങൾ ആക്രമിക്കപ്പെടും എന്ന സംശയമുള്ളതു കൊണ്ടാണെന്നും തൃപ്തി വ്യക്തമാക്കി. അതുകൊണ്ട് സർക്കാർ തന്നെ കാർ ഏർപ്പാടാക്കി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇങ്ങനെ സർക്കാർ ഏർപ്പാടാക്കിയ കാറിൽ സഞ്ചരിച്ച് കോട്ടയത്ത് എത്താനാണ് തൃപ്തിയുടെ പദ്ധതി. അന്നേദിവസം ഇവിടെ തങ്ങുന്നതിനുള്ള സുരക്ഷ ഒരുക്കേണ്ടതും സംസ്ഥാന സർക്കാറാണ്. അതിനായി ഗസ്റ്റ്ഹൗസോ ഹോട്ടൽ മുറികളോ വേണമെന്നും തൃപ്തി ദേശായി ആവശ്യപ്പടുന്നു. കോട്ടയത്തു നിന്നും ശബരിമലയിലേക്ക് പുറത്തുപെടുന്ന സമയം അടക്കം കൃത്യമായി കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 17ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് രണ്ട് മണിക്കൂർ യാത്ര ചെയ്ത് സന്നിധാനത്ത് ഏഴ് മണിയോടെ ദർശനത്തിന് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തന്നെ വകവരുത്താൻ തയ്യാറായി ആർഎസ്എസ് ബിജെപി പ്രവർത്തകരും, കോൺഗ്രസിന്റെ ആളുകളും മറ്റു അയ്യപ്പഭക്തരും ഉണ്ടെന്നും അതുകൊണ്ട് ആളുകൾ നിയമം കൈയിലെടുക്കാതെ സുരക്ഷ ഒരുക്കേണ്ട ചുമതല സർക്കാറിന് ഉണ്ടെന്നും തൃപ്തി കത്തിൽ എടുത്തു പറയുന്നു.ആവശ്യം അറിയിച്ചു കൊണ്ടുള്ള കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കും ഇവർ കത്തയച്ചിട്ടുണ്ട്. അതേസമയം തൃപ്തി പറയുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുമോ എന്നകാര്യത്തിൽ വ്യക്തതയില്ല.

Top